ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ചൈനയിലേക്ക് തിരിക്കും. തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി പ്രധാനമന്ത്രി അനൗദ്യോഗിക കൂടികാഴ്ച്ച നടത്തും. ജൂണില്‍ നടക്കുന്ന ഷാങ്ഹായി കോര്പ്പറേഷന് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച്ച നടത്തുന്നത്.
ചൈനയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗൗതം ബാംബേവാല വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടത്തും
അതേസമയം ദോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്. വിഷയത്തിന്മേല് ചൈനയും ഇന്ത്യയും പരസ്യമായി വാക്പോരില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴി, ഡോക്ലാം വിഷയം, തുടങ്ങിയവ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യില്ലെന്നാണ് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വ്യക്തമാക്കിയത്.
ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വം തുടങ്ങിയവ ചൈന നേരത്തെ എതിര്‍ത്തിരുന്നു. സന്ദര്‍ശനത്തിലൂടെ നയതന്ത്ര വിജയമാണ് ഇന്ത്യ മുന്നില്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: