ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി പാകിസ്ഥാനുമായി സംയുക്ത സൈനിക പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം. സമാധാന ശ്രമങ്ങളുടെ ഭാഗമായി റഷ്യ നടത്തുന്ന സൈനികാഭ്യാസങ്ങളിലാണ് ഇന്ത്യയും,പാകിസ്ഥാനും പങ്കെടുക്കുന്നത്.
ഷാങ്ഹായി കോര്പ്പറേഷന് ഓര്‍ഗനൈസേഷന്റെ ഭാഗമായി നടന്ന പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ മന്ത്രി നിര്‍മ്മല സീതാരാമനാണ് റഷ്യക്കൊപ്പം ഇന്ത്യയും സപ്തംബറില്‍ നടക്കുന്ന സംയുക്ത സൈനിക പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ഷാങ്ഹായി കോര്പ്പറേഷന് ഓര്‍ഗനൈസേഷനിലെ എല്ലാ രാജ്യങ്ങളുമായി ഇന്ത്യ മികച്ച ഉഭയകക്ഷി പ്രതിരോധ സഹകരണം പുലര്‍ത്തുന്നുണ്ട്, പ്രത്യേകിച്ച് റഷ്യയുമായി.
എസ്.സി.ഒ ചട്ടക്കൂടിനുള്ളില്‍ സഹകരിക്കുന്നവര്‍ തമ്മില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇത്തരം സൈനിക പരിശീലനങ്ങള്‍ അനിവാര്യമാണെന്ന് നിര്‍മ്മല സീതാരാമന് ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്റെ പേര് നിര്‍മ്മല പരാമര്‍ശിച്ചില്ലെങ്കിലും സൈനിക പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് പാകിസ്ഥാന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇതാദ്യമായി സൗത്ത് ഏഷ്യന്‍ രാജ്യങ്ങളും പരിശീലനത്തില്‍ പങ്കെടുക്കും. രണ്ട് വര്‍ഷത്തിലൊരിക്കലാണ് സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള സൈനിക പരിശീലനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: