ഇസ്ലാമാബാദ് ; ജമ്മു കശ്മീരില്‍ ഇന്ത്യ പദ്ധതിയിട്ടിരിക്കുന്ന ജല വൈദ്യൂത പദ്ധതിക്ക് തടയിടാന്‍ ലോകബാങ്കിന്റെ സഹായം തേടി പാകിസ്ഥാന്.
330 മെഗാവാട്ടിന്റെ കിഷന് ഗംഗ, 850 മെഗാ വാട്ടിന്റെ റാറ്റില്‍ പദ്ധതികള്‍ എന്നിവ നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പാകിസ്ഥാന് ലോക ബാങ്കിനെ സമീപിച്ചിരിക്കുന്നതെന്ന് പാകിസ്ഥാന് മാദ്ധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ നീക്കം സിന്ധു നദീജല കരാറിലെ വ്യവസ്ഥകളെ ഉള്ക്കൊള്ളാതെയാണെന്നാണ് പാകിസ്ഥാന്റെ ആരോപണം.
ഇക്കാര്യങ്ങള്‍ ലോകബാങ്ക് അധികൃതരെ ധരിപ്പിക്കാന്‍ പാകിസ്ഥാനില്‍ നിന്നും ഒരു സംഘം തന്നെ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പരാതി സ്വീകരിച്ച് ലോകബാങ്ക് തര്‍ക്കം പരിഹരിക്കുന്നതിനായി പ്രതിനിധി ഇയാന്‍ സോളമന് എന്ന ഉദ്യോഗസ്ഥനെ ഈ ആഴ്ച്ച ഇന്ത്യയിലേക്ക് അയക്കാമെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ പാകിസ്ഥാന്റെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനുമായി നയതന്ത്രതലത്തില്‍ വിട്ടു വീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
2016ല്‍ പാകിസ്ഥാന് പിന്തുണയോടെ ഉറി ഭീകരാക്രമണം നടന്നതിനു പിന്നാലെയാണ് സിന്ധു നദി ജല ഉടമ്പടി പ്രകാരമുള്ള പദ്ധതി നടപ്പിലാക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
1960ലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി പ്രകാരമാണ് ഇന്ത്യ സിന്ധു നദിയിലേതുള്പ്പെടെ ജലത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
പാകിസ്ഥാനുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ സിന്ധു നദിയുടെ പോഷക നദികളിലെ ജലം ഇന്ത്യയ്ക്ക് പൂര്‍ണമായും ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഝലം, ചിനാബ് എന്നീ പശ്ചിമ നദികളിലെ ജലം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.
2001 പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നവെങ്കിലും വിശദമായ പദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ 16 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഉടമ്പടി അനുസരിച്ചുള്ള പരമാവധി വെള്ളം ഉപയോഗപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: