ങ്ങനെ ആസാറാം ബാപ്പുവും അഴിക്കകത്തായി. കേരളത്തിന്റെ ജനസംഖ്യയോളം വരുന്ന അനുയായികളെ സമ്പാദിച്ചു കൂട്ടിയ ആള് ദൈവമാണ് ആസാറാം ബാപ്പു. ഹരിയാനയിലെ വിവാദ ആചാര്യന് രാംപാലും ഗുര്‍മീത് റാം റഹീം സിങും കര്‍ണ്ണാടകയിലെ സ്വാമി നിത്യാനന്ദയുമൊക്കെ ഇന്ന് ജയിലിലാണ്. ബിജെപി ഭരിക്കുന്ന സര്‍ക്കാരുകളാണ് ഇവരെയൊക്കെ പിടികൂടി ജയിലിലടയ്ക്കാനുള്ള ധൈര്യം കാട്ടിയത്. പതിറ്റാണ്ടുകള്‍ കൊണ്ട് ആര്‍ജ്ജിച്ചെടുത്ത ശതകോടികളുടെ ആസ്തികളും പതിനായിരക്കണക്കിന് അനുയായികളുമുള്ള ആത്മീയ രംഗത്തെ കള്ളനാണയങ്ങളെ എക്കാലത്തും തുറന്നുകാട്ടുകയും ശിക്ഷിക്കാന്‍ തയ്യാറാവുകയും ചെയ്തത് ബിജെപി സര്‍ക്കാരുകളാണെന്നതാണ് ചരിത്രം. പതിറ്റാണ്ടുകളോളം അധികാരത്തിന്റെ തണലില്‍ തട്ടിപ്പുവീരന്മാര്‍ക്ക് വളരാന്‍ സൗകര്യമൊരുക്കിക്കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എക്കാലവും വിവാദങ്ങളില്‍ പെടാതെ കൈകഴുകി രക്ഷപ്പെടാനാണ് ശ്രമിച്ചത്. കോണ്‍ഗ്രസ് ഭരണത്തെപ്പോലും നിയന്ത്രിച്ചിരുന്ന വിവാദനായകനായ ചന്ദ്രസ്വാമിയെ പോലുള്ളവര്‍ക്ക് വെള്ളവും വളവും നല്കി അധികാര കേന്ദ്രങ്ങളില്‍ പ്രതിഷ്ഠിച്ചതും, ഒടുവില്‍ കള്ളനാണയങ്ങളെ ശിക്ഷിക്കാനൊരുങ്ങിയ ബിജെപിയെ അപമാനിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്നതും കോണ്‍ഗ്രസ് തന്നെ.
പാക്കിസ്ഥാനിലേക്ക് ചേര്‍ക്കപ്പെട്ട സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ ജില്ലയിലാണ് 1941ല്‍ ആസാറാം ബാപ്പുവിന്റെ ജനനം. വിഭജനസമയം ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് കുടിയേറിയ കുടുംബം വ്യാപാരികളായിരുന്നു. അച്ഛന്റെ മരണ ശേഷം കുടുംബത്തിന്റെ കല്‍ക്കരി-തടി ബിസിനസ്സുകള്‍ നോക്കി നടത്തിയ ആസാറാം ബാപ്പു 1970കളുടെ ആദ്യമാണ് സബര്‍മതീ നദീ തീരത്ത് ചെറിയ ആശ്രമം സ്ഥാപിച്ച് ആത്മീയതയതയിലേക്ക് തിരിഞ്ഞത്. 1981ലും 1992ലും ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആസാറാം ബാപ്പുവിന് ആശ്രമങ്ങള്‍ പണിയുന്നതിനായി സ്ഥലവും സമ്പത്തും അനുവദിച്ച് സഹായം നല്കി. ഗുജറാത്തിലെ രാഷ്ട്രീയക്കാരായിരുന്നു ബാപ്പുവിന്റെ പ്രധാന അനുയായികള്‍.
രാഷ്ട്രീയ ബന്ധങ്ങളുടെ തണലില്‍ രാജ്യത്തിനകത്തും പുറത്തുമായി നാനൂറിലേറെ ആശ്രമങ്ങളും പതിനായികം കോടിയുടെ ആസ്തിയും കെട്ടിപ്പൊക്കിയ ആസാറാം ബാപ്പു ആദ്യമായി വിവാദത്തില്‍ പെടുന്നത് 2008ലാണ്. നാല് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആഭിചാര ക്രിയകളാണ് മരണത്തിന് കാരണമായതെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 2008ല്‍ കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹം ആശ്രമത്തിന് സമീപം സബര്‍മതീ തീരത്ത് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനെതിരെ 2009ല്‍ ആസാറാം ബാപ്പുവിന്റെ അനുയായികള്‍ ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. ഗുജറാത്ത് പോലീസിനും സര്‍ക്കാരിനുമെതിരായിരുന്നു അനുയായികളുടെ സമരം. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരുനൂറോളം ബാപ്പു അനുയായികള്‍ അറസ്റ്റിലായി. മുപ്പതിലേറെ പോലീസുകാര്‍ക്കും ആസാറാം അനുയായികളുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ അതിശക്തമായ നടപടികളാണ് ഗുജറാത്ത് ഭരണകൂടം ആസാറാം ബാപ്പുവിനും കൂട്ടാളികള്‍ക്കുമെതിരെ സ്വീകരിച്ചത്.
2013 ആഗസ്തില്‍ ജോധ്പൂരിലെ മനായ് ആശ്രമത്തില്‍ വെച്ച് ആസാറാം ബാപ്പു പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയെ തുടര്‍ന്നാണ് നിലവിലെ ജീവപര്യന്തം ശിക്ഷ. ലക്ഷക്കണക്കിന് അനുയായികളുടെ എതിര്‍പ്പിനെ മറികടന്ന് ബാപ്പുവിനെ അറസ്റ്റ് ചെയ്തതും ജാമ്യം പോലും ലഭിക്കാനാവാതെ ജയിലില്‍ കിടത്തിയതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ നിലപാട് മൂലമാണ്. ഒടുവില്‍ കേസില്‍ പരമാവധി ശിക്ഷയായ മരണം വരെ ജീവപര്യന്തം നേടിക്കൊടുക്കാനും ഭരണസംവിധാനങ്ങള്‍ക്കായി. എന്നാല്‍ മധ്യപ്രദേശിലെ ദിഗ് വിജയ് സിങ് സര്‍ക്കാര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ആസാറാം ബാപ്പുവിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത കോണ്‍ഗ്രസ് സര്‍ക്കാരുകളും കോണ്‍ഗ്രസ് പാര്‍ട്ടിയും ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ചുകൊണ്ടാണ് ബിജെപിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.
ഹരിയാനയിലെ വിവാദനായകനായ രാംപാലിനെ ജയിലിലടച്ച ബിജെപി സര്‍ക്കാര്‍ റാം റഹീം സിങിനെ അറസ്റ്റ് ചെയ്തതിന്റെ നഷ്ടം അനുഭവിച്ചത് പഞ്ചാബ് സംസ്ഥാന ഭരണം നഷ്ടമാക്കിയും ഗുരുദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങിയുമായിരുന്നു. ലൈംഗിക വിവാദത്തില്‍ പെട്ട സ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്തത് കര്‍ണ്ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരാണ്. പതിനായിരക്കണക്കിന് അനുയായികളുള്ള അവിടെയും ബിജെപിക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്.
വര്‍ഷങ്ങളായി ശതകോടികളുടെ തട്ടിപ്പ് നടത്തിവന്ന പലരും ഇന്ന് നില്‍ക്കക്കള്ളിയില്ലാതെ നാടുവിട്ടിട്ടുണ്ട്. വിജയ് മല്യയും ലളിദ് മോദിയും നീരവ് മോദിയും തുടങ്ങി നിരവധി പേരാണ് അറസ്റ്റ് ഭയന്ന് ആസ്തികള്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നത്. മല്യയുടേയും മോദിയുടേയും ആസ്തികള്‍ പിടിച്ചെടുത്ത കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ സ്വത്തു കണ്ടുകെട്ടാന്‍ നിയമനിര്‍മ്മാണവും നടത്തി. സ്വതന്ത്ര ഇന്ത്യയിലെ ഭരണ സംവിധാനങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാണിരുന്ന കോണ്‍ഗ്രസിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട ഭരണകാലമാണ് സാമ്പത്തിക തട്ടിപ്പുകാരെയും ആത്മീയ കള്ളനാണയങ്ങളെയും വളര്‍ത്തിയത്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതെല്ലാം ബിജെപിയുടെ മേല്‍ചാരി രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനുള്ള മെയ് വഴക്കം ഏവര്‍ക്കും പരിചിതമാണ്. രാഷ്ട്രീയ പകപോക്കലിനോ പ്രചാരണത്തിനോ ഉപയോഗിക്കാതെ ഇത്തരം വിഷയങ്ങളെ നിയമസംവിധാനങ്ങള്ക്കകത്തു നിന്ന് ഫലപ്രദമായി നേരിടുകയാണ് ബിജെപിയും ബിജെപി സര്‍ക്കാരുകളും ചെയ്യുന്നത്. ഇന്ദിരാഗാന്ധിക്കും രാജീവിനും നരസിംഹറാവുവിനും ഉണ്ടായിരുന്ന വിധേയത്വം ആത്മീയരംഗത്തെ കള്ളനാണയങ്ങളോട് നരേന്ദ്രമോദി സര്‍ക്കാരിനില്ല. തട്ടിപ്പുകാരെ തുറന്നുകാട്ടാനും സത്യസന്ധരെ ബഹുമാനിക്കാനും അറിയാവുന്ന സംവിധാനമാണ് ഇന്ന് കേന്ദ്രത്തിലുള്ളത്.
സ്വയംപ്രഖ്യാപിത ആത്മീയാചാര്യന്മാരെ സന്യാസിമാരായോ സാധുക്കളായോ കണക്കാക്കേണ്ടതില്ലെന്ന് അഖില ഭാരതീയ അഖാഢ പരിഷത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ കാവി ഉടുത്തവരെയെല്ലാം സന്യാസിയായും അവരുടെ തെറ്റുകളെ സന്യാസത്തിന്റെയും ഹിന്ദുമതത്തിന്റെയും തെറ്റുകളായും ചിത്രീകരിക്കാനുള്ള ഗൂഢനീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. കള്ളനാണയങ്ങളെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയ കോണ്‍ഗ്രസ് തന്നെയാണ് ഇത്തരം നീക്കങ്ങളുടെയും പിന്നിലെന്നതാണ് വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: