ഇപ്പോള്‍ ലിത്വാനിയക്കാരെങ്കിലും പറയുന്നുണ്ടാവും, അതല്ലെങ്കില്‍ കാണാതായ അവരുടെ നാട്ടുകാരി ലിഗയെ അന്വേഷിച്ചിറങ്ങിയ അവളുടെ സഹോദരി ഇലീസിനും ഭര്‍ത്താവ് ആന്ഡ്രൂസിനുമെങ്കിലും ബോധ്യമായിട്ടുണ്ടാവും ഈ കേരളം ദൈവത്തിന്റെ നാടല്ലെന്ന്. ചെകുത്താന്മാരുടെ താവളമാണിതെന്ന്. ഒരു വേദനനയറിയിക്കാന് ഈ നാടിന്റെ മുഖ്യമന്ത്രിയെ കാണാനായി മണിക്കൂറുകളോളം കാത്തു നിന്ന്, ഒടുവില്‍ മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പാഞ്ഞുപോകുന്നത് കണ്ട് കണ്ണീരൊഴുക്കേണ്ടിവന്നപ്പോള് അക്കാര്യം അവര്‍ ഉറപ്പിച്ചിട്ടുമുണ്ടാകും. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കുമുന്നില്‍, ലിഗയെ കണ്ടെത്താന്‍ സഹായിക്കണമെന്ന അപേക്ഷയുമായെത്തിയപ്പോള്‍ നേരിട്ട അവഹേളനത്തില്‍ അവരനുഭവിച്ചു, ചെകുത്താന്റെ സാന്നിധ്യം. കോവളത്തെയും പോത്തന്‍കോട്ടെയും പോലീസ് സ്റ്റേഷനുകളിലും അവര്‍ ദൈവത്തെ കണ്ടില്ല. ആന്‍ഡ്രൂസിന്റെയും ഇലീസിന്റെയും മനസ്സില്‍ അപ്പോള്‍ കേരളത്തിന്റെ പച്ചപ്പും മനോഹാരിതയും കുളിര്മ്മയുമൊന്നുമായിരുന്നില്ല.
സഹോദരിയെകുറിച്ചുള്ള ആശങ്കയോടെ അവര്‍ പോലീസ് സ്റ്റേഷനുകളിലും ഡിജിപിക്കുമുന്നിലും നിയമസഭാമന്ദിരത്തിലുമെല്ലാം കയറിയിറങ്ങിയ ദിവസങ്ങളിലൊന്നില്‍ ആ പെണ്‍കുട്ടി ഒരു പക്ഷെ, ദാരുണമായി കൊല്ലപ്പെടുകയായിരുന്നിരിക്കാം. അതെല്ലെങ്കില്‍ മനസ്സിന്റെ വിഭ്രാന്തി അവളെ മരണത്തിലേക്ക് നയിക്കുകയായിരുന്നിരിക്കാം. പോലീസ് ശരിയായി ഇടപെട്ടിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന മരണമായിരുന്നു അത്. ഈ ലോകത്ത് ജീവിക്കാനുള്ള അവളുടെ അവകാശത്തെ നമ്മള് സംരക്ഷിച്ചിരുന്നെങ്കില്‍ ലിത്വാനിയക്കാരും പറയുമായിരുന്നു ദൈവത്തിന്റെ സ്വന്തം നാടെന്ന്.
ലിഗയുടെ തിരോധാനത്തിനു മുന്നില്‍ കേരളാ പോലീസും സംസ്ഥാന സര്‍ക്കാരും പുലര്‍ത്തിയ നിഷ്ക്രിയത്വവും അവഗണനയും വിദേശ വാര്‍ത്താമാധ്യമങ്ങളിലും റേഡിയോകളിലും ചര്‍ച്ചയായി. മനോഹരങ്ങളായ തടാകങ്ങളും മനം മയക്കുന്ന കൊട്ടാരങ്ങളും പച്ചപ്പാര്‍ന്ന അതിശയിപ്പിക്കുന്ന വനസമ്പത്തും നിറഞ്ഞ കുഞ്ഞന്‍ നാടാണ് ലിത്വാനിയ. സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്ന ഈ രാജ്യം 1990കളുടെ ആരംഭത്തിലാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഉത്സാഹഭരിതമായ തെരുവുകളും ശാന്തമായ ആരാധനാലയങ്ങളുമാണ് ഈ രാജ്യത്തിന്റെ പ്രധാന ആകര്ഷണങ്ങള്. മനോഹരമായ യൂറോപ്യന്‍ ഭക്ഷണശാലകളും ആര്‍ട്ട്ഗാലറികളും ഇവിടേയ്ക്ക് സഞ്ചാരികളെ ക്ഷണിക്കുന്നുണ്ട്. ഒരു കാലത്ത് ജൂതന്മാരുടെ ഇടമായിരുന്ന പനേറിയെ ലിത്വാനിയയിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ ആയിരക്കണക്കിന് ജൂതന്മാരെയാണ് ഇവിടെ കൊന്നൊടുക്കിയത്. മികച്ച ഭൂപ്രകൃതിയും പരിസ്ഥിതി സൗഹൃദ പ്രദേശവുമാണ് ലിത്വാനിയ. യാത്രയെ ഇഷ്ടപ്പെടുന്നവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒപ്പമാണ് ലിത്വാനിയ സഞ്ചരിക്കുന്നത്. കേവലം 34 ലക്ഷം മാത്രം ജനസംഖ്യയുള്ള അവിടെ ഒരിക്കലും സഞ്ചാരികള്‍ക്ക് ഇത്തരമൊരനുഭവം ഉണ്ടാകാറില്ലത്രെ. അവിടെയുള്ളതിലും കൂടുതല്‍ പ്രതീക്ഷിച്ചാണ് ലിഗയും സഹോദരിയും കേരളത്തിലെത്തിയത്.
പോലീസ് സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇലീസും ആന്‍ഡ്രൂസും ഡിജിപിയുടെ മുന്നിലെത്തിയത്. അവരോടു സൗമ്യഭാവത്തില്‍ സംസാരിക്കാനെങ്കിലും അദ്ദേഹം തയ്യാറാകണമായിരുന്നു. അതുണ്ടായില്ല. പകരം പരിഹാസവും പോലീസ് മുറയിലുള്ള സംസാരവുമായിരുന്നു അനുഭവം. ആരും സഹായിക്കാനില്ലാതായതോടെ ഭാര്യയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ആന്‍ഡ്രൂസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജില്ലകള്‍തോറും പോസ്റ്ററുകള്‍ പതിച്ചു. പിന്നീട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് പൊലീസ് അനങ്ങിത്തുടങ്ങിയത്.
ഒഴിവാക്കാമായിരുന്ന മരണമായിരുന്നു ലിഗയുടേത്. ലിഗയ്ക്കുവേണ്ടി കണ്ണീരൊഴുക്കാന്‍, ഒരാശ്വാസ വാക്കുപറയാന്‍, ഒപ്പമുണ്ടെന്ന ഒരു തോന്നല്‍ വരുത്താനെങ്കിലും ഇടതുംവലതുമായ ഏതെങ്കിലുമൊരു രാഷ്ട്രീയക്കാരന് അവര്ക്കുമുന്നിലെത്തിയില്ല. ഇവിടെ വോട്ടില്ലാത്ത ലിത്വാനിയക്കാരെ സഹായിച്ചിട്ട് ആര്‍ക്കെന്തു നേട്ടം. (ഇലീസിനെ സമാധാനിപ്പിക്കാന്‍ സുരേഷ്ഗോപി എംപിയുടെ സാന്നിധ്യമുണ്ടായത് മറന്നിട്ടില്ല). പ്രതികരിക്കാന്‍ ഒരു സാഹിത്യ, സാംസ്കാരിക പ്രതികരണ തൊഴിലാളിയെയും കണ്ടില്ല. ഇനിയെങ്കിലും പറയാതിരിക്കണം, ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. തലകുനിച്ചു പിടിക്കാം, മലയാളിക്കൊന്നടങ്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: