ബെംഗളൂരു: കോണ്‍ഗ്രസ് വിദേശ ഏജന്‍സിയെ വാടകയ്ക്ക് എടുത്ത് കള്ളപ്രചരണം നടത്തി സമൂഹത്തില്‍ ജാതീയവേര്തിരിവുണ്ടാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണ്ണാടകയിലെ ബിജെപി നേതാക്കളെയും ഭാരവാഹികളെയും ജനപ്രതിനിധികളെയും മൊബൈല്‍ ആപ്പിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കര്‍ണ്ണാടകയില്‍ ഒരൊറ്റ അജണ്ട മാത്രമാണുള്ളത്. ‘വികസനം, വികസനം, വികസനം’ അതുമാത്രമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. കര്‍ണാടകയില്‍ മൂന്നു ഘട്ടമായാണ് അജണ്ട നടപ്പാക്കുക. ആദ്യം വികസനം, പിന്നീട് അതിവേഗവികസനം, എല്ലായിടത്തും വികസനം. അതാണ് ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് ബുദ്ധിപൂര്‍വ്വം ‘മിഠായി’ കാണിച്ച് ജാതിസംഘടനകളെ പ്രലോഭിപ്പിക്കും. ആ വികാരത്തില്‍ അവര്‍ ഒപ്പം നില്ക്കും. അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആ സമുദായത്തെ ഉപേക്ഷിച്ച് മറ്റൊരു സമുദായത്തിന് പുറകെ പോകും. കാലങ്ങളായി ഇതാണ് വച്ചുപുലര്‍ത്തുന്നത്. ഇത്തരം വൃത്തികെട്ട കോണ്‍ഗ്രസ് സംസ്കാരം രാജ്യത്ത് നിന്ന് തുടച്ചുനീക്കണം. എങ്കില്‍ മാത്രമെ ഇന്ത്യന്‍ രാഷ്ട്രീയം ശുദ്ധീകരിക്കപ്പെടുകയുള്ളൂ.
തെരഞ്ഞെടുപ്പ് പരാജയങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് തുടര്‍ച്ചയായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മുമ്പ് പറയുന്ന 50 കാര്യങ്ങളില്‍ 5-10 എണ്ണം കളവായിരുന്നെങ്കില്‍ ഇന്ന് പറയുന്ന 50 കാര്യങ്ങളില്‍ 40-45 കള്ളങ്ങളുണ്ടാവും. ബാക്കി അഞ്ചെണ്ണത്തില്‍ വ്യക്തതയുമുണ്ടാവില്ല.
കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനത്ത് വോട്ടര്‍മാര്‍ മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. ഈ ഘട്ടത്തില്‍ തൂക്കുമന്ത്രിസഭയുണ്ടാകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഇത്തരം പ്രചരണമുണ്ടായിരുന്നു. കര്‍ണ്ണാടകയുടെ വിധി മാറ്റിയെഴുതണമെങ്കില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാറുണ്ടാകണം. ഇന്ന് ലോകത്തിനു മുന്നില്‍ ഇന്ത്യ തിളങ്ങാന്‍ കാരണം 30 വര്‍ഷത്തിനുശേഷം കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാറുണ്ടായതുകൊണ്ടാണ്. ഇത്തരത്തില്‍ ഭൂരിപക്ഷം നേടാന്‍ ഓരോ പ്രവര്‍ത്തകനും പരിശ്രമിക്കണം. പ്രവര്‍ത്തകര്‍ കുപ്രചരണങ്ങളില്‍ കുടുങ്ങരുത്. വിദേശ ഏജന്‍സികളെ വരെ വിലയ്ക്കെടുത്ത് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പൊരുതണം.
കര്‍ണാടകയിലെ ഒരു സാധാരണപ്രവര്ത്തകന് തന്നെയാണ് താനും. വിജയത്തിനായി നമുക്ക് തോളോട് തോള് ചേര്‍ന്ന് പരിശ്രമിക്കാം, മോദി പറഞ്ഞു. കര്‍ണാടക ഭാഷ സ്വായത്തമാക്കാന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തികൊണ്ടാണ് മോദി സംസാരിച്ചു തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: