ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജൈവാംശങ്ങള്‍ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അവസാന നാളുകളില്‍ ജയലളിതയ്ക്ക് ചികിത്സ നല്‍കിയിരുന്നത് അപ്പോളോ ആശുപത്രിയിലായിരുന്നു.
ജയലളിതയുടെ മകളാണെന്ന അവകാശവാദവുമായെത്തിയ ബംഗളൂരു സ്വദേശി അമൃത, ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് തന്റെ ഡിഎന്‍എ ടെസ്റ്റിന് അനുമതി തേടി കോടതിയെ സമീപിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് ജയലളിതയുടെ ജൈവാംശങ്ങള്‍ കൈവശമുണ്ടോയെന്ന് ജസ്റ്റിസ് എസ്. വൈദ്യനാഥ് ആശുപത്രി അധികൃതരോട് ആരാഞ്ഞത്.
പനിയും നിര്‍ജലീകരണവും ശക്തമായതിനെ തുടര്‍ന്ന് 2016 സപ്തംബറിലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായി. ഡിസംബര്‍ അഞ്ചിന് ജയലളിത മരിച്ചു.
അതേസമയം അമൃതയുടെ വാദത്തെ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപക്കും ദീപയും നേരത്തേ കോടതിയില്‍ എതിര്‍ത്തു. പരാതിക്കാരിയുടെ വാദം സാധൂകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ സത്യവാങ്മൂലം നല്കി. പൊയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയില്‍ താന്‍ പോയിട്ടുണ്ടെന്നും ബെംഗളൂരു സന്ദര്‍ശന വേളയില്‍ ജയലളിത താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമുള്ള അമൃതയുടെ വാദങ്ങള്‍ക്ക് തെളിവില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: