കോട്ടയം: സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ 110 പേരാണ് മരിച്ചത്. 8949 അപകടങ്ങള്‍ ഈ കാലയളവില്‍ സംഭവിച്ചിട്ടുണ്ട്.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ കെട്ടിട നിര്‍മ്മാണം നടക്കുന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചിട്ടും പരിശോധനകള്‍ കാര്യമായി നടക്കുന്നില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പരിശോധനകള്‍ നടക്കുന്നത്. തുടര്‍ നടപടികള്‍ ഉണ്ടാവാറുമില്ല. നിര്‍മ്മാണ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള സുരക്ഷാ മാന്വലില്‍ സുരക്ഷാ ആഡിറ്റിംഗിന് യോഗ്യതയുള്ള ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലില്ല. സുരക്ഷാ ആഡിറ്റിംഗിനായി അക്രഡിറ്റേഷന് ബോര്‍ഡുകളുടെ അംഗീകാരം ലഭിച്ച ഏജന്‍സികളെ നിയോഗിക്കണമെന്ന വ്യവസ്ഥ സുരക്ഷാ മാന്വലില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതിഷേധം വ്യാപകമായതോടെ തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 71 സ്ഥാപനങ്ങള്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ നിര്‍മ്മാണം നടത്തുന്നതായി കണ്ടെത്തിയിരുന്നു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് നിയമം 1979, കരാര്‍ തൊഴിലാളി നിയമം 1970, ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് നിയമം 1996 എന്നീ നിയമങ്ങള്‍ പ്രകാരം നടപടി സ്വീകരിച്ചതായാണ് അധികൃതരുടെ വിശദീകരണം.
അപകടത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സഹായവും തുച്ഛമാണ്. കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് മാത്രമാണ് സഹായം ലഭിക്കുന്നത്.
ഇന്‍പേഷ്യന്റായോ, ഔട്ട്പേഷ്യന്റായോ ബോര്‍ഡ് അംഗീകരിച്ച സ്വകാര്യ സഹകരണ ആശുപത്രികളിലോ അഞ്ചോ അതില്‍ കൂടുതലോ ദിവസം ചികിത്സ നടത്തിയാല്‍ തൊഴിലാളികള്‍ക്ക് ആദ്യ അഞ്ച് ദിവസത്തിന് 500 രൂപയും, തുടര്‍ന്നുള്ള ദിവസത്തേക്ക് 70 രൂപ വീതവുമാണ് ലഭിക്കുന്നത്. പരമാവധി 20,000 രൂപയുമാണ് അപകട ചികിത്സാ സഹായമായി ലഭിക്കുന്നത്.
നിര്‍മ്മാണ മേഖലയില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ പലതും അധികൃതര്‍ പോലും അറിയാറില്ല. പരിക്ക് ഏല്‍ക്കുന്നവരെ പ്രാഥമിക ചികിത്സകള്‍ നല്കി നിര്‍മ്മാണ കമ്പനികള്‍ നാട്ടിലേക്ക് തിരികെ അയക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: