തിരുവല്ലം (തിരുവനന്തപുരം): ചെന്തിലക്കരിക്ക് ഭയമാണ്. ലിത്വാനിയക്കാരി ലിഗയുടെ ദുരൂഹമരണത്തോടെയാണ് കേരളത്തിന്റെ ശ്രദ്ധ ഇവിടേക്ക് പതിയുന്നതെങ്കിലും ഇന്നാട്ടുകാര്‍ക്ക് ഇത് ആദ്യ അനുഭവമല്ല.
അവസാനിക്കാത്ത ദുരൂഹതകള്‍ ചൂഴ്ന്നുനില്ക്കുന്ന പ്രദേശമാണിത്. രാത്രി എട്ടുമണി കഴിഞ്ഞാല്‍ ഇവിടെ ആരും പുറത്തിറങ്ങാറില്ല. രാത്രികാലങ്ങളില്‍ ബൈക്കുകളുടെ നീണ്ടനിര തന്നെ കാണാം. മയക്കുമരുന്നും മദ്യസേവയും പതിവാണ്. സാമൂഹ്യവിരുദ്ധരുടെ ബഹളം അസഹനീയമാണെന്ന് നാട്ടുകാര്‍ പറയുന്നു.
തെരുവുവിളക്കുകള്‍ മാറ്റിയിട്ടാല്‍ എറിഞ്ഞുപൊട്ടിക്കും. കണ്ടല്‍ക്കാടിന്റെ മറവ് തേടി പകലും നിരവധി പേര് എത്തും.
ചൂണ്ടയിടാനെന്ന വ്യാജേന മദ്യവും മയക്കുമരുന്നും സേവിക്കാനാണ് ആളൊഴിഞ്ഞ സ്ഥലം തേടിയെത്തുന്നത്. ഉടമസ്ഥനാരെന്നറിയാത്ത നൂറേക്കറോളം വിജനമായ പ്രദേശം. ഇതൊക്കെയാണ് ആകര്‍ഷണം. കോവളത്തെത്തുന്ന വിദേശികളെ പ്രലോഭിപ്പിച്ച് മദ്യവും മയക്കുമരുന്നും നല്കുന്ന ഒരു വിഭാഗമുണ്ട്. ജങ്കികള്‍ എന്നറിയപ്പെടുന്ന ഇവര്‍ പലപ്പോഴും ഇവിടെയെത്താറുണ്ട്.
കാട്ടാന്തറ പ്രദേശം മയക്കുമരുന്ന് ലോബികളുടെ കേന്ദ്രമാണ്. പ്രശ്നങ്ങളുണ്ടാക്കുന്നവര്‍ പോലീസ് എത്തുമ്പോഴേക്കും കായലില്‍ ചാടും. അല്ലെങ്കില്‍ കണ്ടല്‍ക്കാടിനുള്ളില്‍ ഒളിക്കും. അഥവാ പിടിച്ചാല്‍ തന്നെ സ്റ്റേഷനിലെത്തും മുന്‍പ് മുകളില്‍ നിന്ന് വിളിവരും.
ആദ്യമായല്ല ഇവിടെ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. ആറുമാസം മുന്‍പ് ഒരു ചെറുപ്പക്കാരന്റെ മൃതദേഹം ഇവിടുന്ന് കണ്ടെടുത്തിരുന്നു. വാഴമുട്ടത്ത് വീടുവാങ്ങി താമസിച്ചുവന്നിരുന്ന അശോകന് എന്നയാളെ കാണാനില്ലായിരുന്നു. പോലീസില്‍ പരാതിപ്പെട്ടു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ ഈ കാട്ടിനുള്ളില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. അന്ന് ആത്മഹത്യയാണെന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ചു.
ഇവിടെ ഒരു കടത്തുണ്ട്. പനത്തുറയിലേക്ക് പോകുന്നതിനും തിരികെ ഇങ്ങോട്ട് വരുന്നതിനും ഈ കടത്തിനെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. പാലം വന്നാല്‍ ജനസഞ്ചാരം വര്‍ധിക്കും. സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: