തൃശൂര്‍: ശ്രീ വടക്കുന്നാഥനും പടിഞ്ഞാറെ ഗോപുരവും അരയാലും ശ്രീമൂലസ്ഥാനത്ത് തടിച്ചുകൂടിയ പതിനായിരങ്ങളും സാക്ഷി. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. മണ്ണിലെയും വിണ്ണിലെയും മഹാപൂരത്തിന് വികാരനിര്‍ഭരമായ പരിസമാപ്തി. ഇനി കാത്തിരിപ്പ്. അടുത്ത വര്‍ഷത്തെ മേടമാസത്തെ പൂരം നാളിനായി.
പാറമേക്കാവ് ഭഗവതിയുടെയും തിരുവമ്പാടി ഭഗവതിയുടെയും പകല്‍പ്പൂരം എഴുന്നള്ളിപ്പുകള്‍ ശ്രീമൂലസ്ഥാനത്ത് എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് വടക്കുന്നാഥ ക്ഷേത്ര പരിസരവും ശ്രീമൂലസ്ഥാനവും തട്ടകക്കാരടക്കമുള്ള പതിനായിരങ്ങളാല്‍ തിങ്ങി നിറഞ്ഞു. 15 വീതം ഗജവീരന്മാര് അണിനിരന്ന എഴുന്നള്ളിപ്പുകള്‍ക്കും അകമ്പടിയായി രൗദ്രതാളം വാനോളമുയര്‍ത്തി അരങ്ങേറിയ പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കലാശിച്ച ശേഷമായിരുന്നു ഇരു ഭഗവതിമാരുടേയും ഭക്തിസാന്ദ്രവും വികാരനിര്‍ഭരവുമായ ഉപചാരം ചൊല്ലല്‍. മേളക്കമ്പക്കാരെ മണിക്കൂറുകളോളം താള ലഹരിയിലാറാടിച്ച് 12-ഓടെയാണ് പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ മേളം കൊട്ടിക്കലാശിച്ചത്.
തുടര്‍ന്ന് തിരുവമ്പാടി ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് വടക്കുന്നാഥനെ വണങ്ങാനായി പോയി. പാറമേക്കാവ് ഭഗവതി ശ്രീമൂലസ്ഥാനത്ത് ദീപസ്തംഭത്തിനരികില്‍ നിലപാടു തറയില്‍ കാത്തു നിന്നു. അല്പസമയത്തിനു ശേഷം പാറമേക്കാവ് ഭഗവതി നടുവിലാല്‍ ഗണപതിയെ വണങ്ങാന്‍ പോയി. തിരിച്ചെത്തി ശ്രീമൂലസ്ഥാനത്ത് തെക്കോട്ട് അഭിമുഖമായി നിലയുറപ്പിച്ചു. ഈ സമയം വടക്കുന്നാഥനെ വണങ്ങി മതില്‍ക്കെട്ടിനകത്ത് കാത്തുനിന്ന തിരുവമ്പാടി ഭഗവതി ശ്രീമൂലസ്ഥാനത്ത് എത്തി വടക്കോട്ട് അഭിമുഖമായി കൂടിക്കാഴ്ചയ്ക്ക് തയാറായി നിന്നു. ദേവസോദരിമാര്‍ മുഖാമുഖം കണ്ടതോടെ ശ്രീമൂലസ്ഥാനത്ത് തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ ചെറിയ ചന്ദ്രേശഖരനും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ പാറമേക്കാവ് രാജേന്ദ്രനും 12.57ന് തുമ്പികൈകള്‍ ഉയര്‍ത്തി വിടചൊല്ലി.
തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാരുടെ വികാരനിര്‍ഭരമായ ഉപചാരം ചൊല്ലല്‍ കണ്ടുനിന്ന ആബാലവൃദ്ധം കാണികള്‍ ആനന്ദക്കണ്ണീരോടെ ഹര്‍ഷാരവം മുഴക്കി. മൂന്ന് പ്രാവശ്യം ഒരേസമയത്ത് തുമ്പിക്കൈ ഉയര്‍ത്തി ഇനി അടുത്ത വര്‍ഷത്തെ പൂരത്തിന് കാണാമെന്ന് ഭഗവതിമാര്‍ മൗനമായി യാത്രമൊഴി പറഞ്ഞതോടെ 30 മണിക്കൂര്‍ തുടര്‍ച്ചയായി അരങ്ങേറിയ മഹാപൂരത്തിന് പരിസമാപ്തി.
ഉപചാരം ചൊല്ലലിനു ശേഷം പാറമേക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിലൂടെ പ്രവേശിച്ച് വടക്കുന്നാഥനെ വണങ്ങിയാണ് തിരിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങിയത്. തിരുവമ്പാടി ഭഗവതി, നടുവിലാല്‍ ഗണപതിയെ വണങ്ങി തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഇതോടെ ആഹ്ലാദഗോപുരം തീര്‍ത്ത് പൂരപ്രമികളുടെ ഓര്‍മകളിലേക്ക് ഒരു പൂരം കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: