കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ പണിയെടുക്കാത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് എംഡി ടോമിന് തച്ചങ്കരി. ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം ലഭിക്കുന്ന കാലം കഴിഞ്ഞു. ഇതിന്റെ പേരില്‍ സംഘടിത പ്രതികരണമുണ്ടായാലും അത് അനുവദിക്കില്ല. സമരം പുല്ലാണെന്നും സമരത്തിന്റെ പേരില്‍ പേടിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിപ്പോയില്‍ ഗ്യാരേജ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു തച്ചങ്കരി.
എഴുപത് ശതമാനമെങ്കിലും യാത്രക്കാരില്ലാതെ ഒരു കാരണവശാലും സര്‍വ്വീസ് നടത്തരുത്. ആളില്ലാതെ സര്‍വ്വീസ് നടത്താതിരുന്നാല്‍ ശമ്പളം നല്കിയാലും അത് കെഎസ്ആര്‍ടിസിക്ക് നഷ്ടമാവില്ല. ജാഥപോലെ അടുത്തടുത്ത് സര്‍വ്വീസ് നടത്തുന്നത് നിര്‍ത്തി നിശ്ചിത സമയത്തിനു ശേഷം മാത്രം സര്‍വ്വീസ് നടത്തിയാല്‍ മതിയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
തൊഴിലാളികള്‍ അലവന്‍സ് വാങ്ങുന്നത് അഴുകിയ മൃതദേഹത്തില്‍ നിന്നും അരഞ്ഞാണം അഴിച്ചുമാറ്റുന്നതുപോലെയാണ്. 50 മുതല്‍ 60 ലക്ഷം രൂപയാണ് ഒരു മാസം അലവന്‍സായി ജീവനക്കാര്‍ വാങ്ങുന്നത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ ഉദ്ദേശ്യമില്ല. 3100 കോടി രൂപ നഷ്ടത്തിലാണ്. ഓരോ വര്‍ഷവും 2000 കോടി നഷ്ടമാണ്. കൂടുതല്‍ നഷ്ടത്തില്‍ നിന്നും കരകയറ്റുകയാണ് ലക്ഷ്യം.
അതിനിടെ കെഎസ്ആര്‍ടിസിയില്‍ 30 ശതമാനം ജീവനക്കാരും ഈ ജോലിക്ക് കൊള്ളുന്നവരല്ലെന്നും ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചുവിടുമെന്നും കണ്ണൂര്‍ ഡിപ്പോയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ തച്ചങ്കരി പറഞ്ഞു.
തൊഴിലാളികള്‍ സഹകരിച്ചാല്‍ ഓരോ മാസവും 30നുള്ളില്‍ ശമ്പളം തരും. കളക്ഷന്‍ കൂട്ടുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. മലബാറില്‍ പൊതുവെ കളക്ഷന്‍ കൂടുതലുണ്ട്. പക്ഷെ ഇവിടെ ജോലി ചെയ്യാന്‍ ആളുകള്‍ കുറവാണ്. കൂടുതലും തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നുള്ള സ്ത്രീകളാണ് ജോലി ചെയ്യുന്നത്. പക്ഷെ ഇവരാരും കൃത്യമായി ജോലിക്കെത്താറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: