തലശ്ശേരി: മാതാപിതാക്കളേയും മകളേയും കൊന്ന കേസില്‍ കസ്റ്റഡിയിലുള്ള പിണറായി പടന്നക്കരയിലെ വണ്ണത്താന്‍കണ്ടി സൗമ്യ (28)യെ അന്വേഷണ സംഘം ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. ഭര്‍ത്താവ് കിശോറിനെയും സഹോദരി സന്ധ്യയെയും ഭര്‍ത്താവിനെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. സൗമ്യയുമായി അകലാനിടയായ കാര്യങ്ങള്‍ ഇയാള്‍ പോലീസിനെ ബോധ്യപ്പെടുത്തി.
സൗമ്യ രണ്ടാമത് ഗര്‍ഭിണിയായതോടെയാണ് അപഥ സഞ്ചാരം പുറത്തിയത്. താനുമായി വിവാഹബന്ധം നിലനില്‍ക്കെ ഭാര്യ മറ്റൊരാളുടെ കൂടെ ആഴ്ചകളോളം താമസിച്ചിരുന്നുവെന്ന് അയാള്‍ പറഞ്ഞു. സഹോദരിയുടെ വഴിവിട്ട പോക്കിനെപറ്റിയുള്ള സൂചനകളൊന്നും ഭര്‍ത്താവിനൊപ്പം വൈക്കത്ത് താമസിക്കുന്ന തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ചേച്ചി സന്ധ്യയും മൊഴി നല്കി. മാതാപിതാക്കളുടെ മരണസമയത്ത് എത്തിയില്ല. തലശ്ശേരി സഹ. ആശുപത്രിയില്‍ വച്ചാണ് അച്ഛന് മരിച്ചത്. സംശയം തോന്നിയതിനാല്‍ ഡോക്ടര്‍മാര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ സഹകരണ ആശുപത്രിയിലേക്കാണ് സൗമ്യ അച്ഛനെ കൊണ്ടുപോയത്. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ രക്തത്തില്‍ അമോണിയയുണ്ടെന്ന് തന്നെ ഫോണിലറിയിച്ചു. ആശുപത്രിയിലെ ടെക്നീഷ്യനെന്ന് സൗമ്യ പരിചയപ്പെടുത്തിയ ആളാണ് തന്നോട് അമോണിയയുടെ കാര്യം പറഞ്ഞതെന്ന് തലശ്ശേരി സിഐ മുന്‍പാകെ സന്ധ്യ പറഞ്ഞു.
കാമുകന്മാരെ രക്ഷിക്കാനുള്ള സൗമ്യയുടെ ശ്രമം അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാം സ്വയം ചെയ്തതാണെന്നാണ് തലശ്ശേരി സിഐ ഓഫീസില്‍ ഇന്നലെ രാവിലെ നടത്തിയ ചോദ്യം ചെയ്യലിലും സൗമ്യ പറഞ്ഞു. മകളെയും മാതാപിതാക്കളെയും ഭക്ഷണത്തിലൂടെ വിഷം നല്കി വകവരുത്താന്‍ സൗമ്യക്ക് നിഴലായി കൂട്ടുനിന്ന കാമുക യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്നോ നാളെയോ അറസ്റ്റ് നടപടികള്‍ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: