കൊച്ചി: വരാപ്പുഴ ദേവസ്വംപാടം വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിക്കാന്‍ എസ്ഐ ജി.എസ്. ദീപക്കിന് നിര്‍ദേശം നല്‍കിയത് സിഐ ക്രിസ്പിന് സാം. അവധിയിലായിരുന്ന ദീപക്കിനോട് വരാപ്പുഴ സംഭവത്തിലെ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും അവരെ ശരിക്ക് ‘വാട്ടി’യെടുക്കണമെന്നും സിഐ നിര്‍ദ്ദേശിച്ചു. റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു ഇത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു റൂറല്‍ എസ്പി കീഴുദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയത്.
ദേവസ്വംപാടത്ത് ബിജെപിക്കാണ് സ്വാധീനം. വാര്‍ഡ് മെമ്പര്‍ ബിജെപിക്കാരനാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് സിപിഎമ്മില്‍ നിന്ന് ബിജെപി വാര്‍ഡ് പിടിച്ചെടുത്തത്. പിന്നീട് ബിജെപിയെ തകര്‍ക്കാന്‍ സിപിഎം പല അടവുകളും പയറ്റി. മനഃപൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. ഇതിനിടയിലാണ് നാട്ടുകാര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വാസുദേവന്റെ ആത്മഹത്യ. ഈ സംഭവം സിപിഎം മുതലെടുക്കുകയായിരുന്നു. പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ജില്ലാ സെക്രട്ടറി ഇടപെട്ടത്.
കേസില്‍ ബിജെപിക്കാരെ ഉള്‍പ്പെടുത്തി നന്നായി കൈകാര്യം ചെയ്യണമെന്ന ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശം എസ്പി ശിരസാവഹിച്ചു. എസ്പി തന്റെ ഗുണ്ടാപ്പടയായ ആര്ടിഎഫിനോട് ബിജെപിക്കാരെ തെരഞ്ഞുപിടിക്കാന് നിര്‍ദ്ദേശം നല്കി. സിഐ ക്രിസ്പിന് സാമിനോട് അവരെ നന്നായി കൈകാര്യം ചെയ്യാനും ആവശ്യപ്പെട്ടു. ആര്‍ടിഎഫുകാര്‍ വീടുകള്‍ കയറിയിറങ്ങി കേസുമായി ബന്ധമില്ലാത്തവരെ പിടികൂടി നന്നായി കൈകാര്യം ചെയ്ത് വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
അര്‍ധരാത്രിയില്‍ എസ്ഐ ദീപക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെറുപ്പക്കാര്‍ ആര്ടിഎഫിന്റെയും സ്റ്റേഷനിലെ പോലീസുകാരുടെയും മര്‍ദ്ദനത്തില്‍ അവശരായി ലോക്കപ്പില്‍ കിടക്കുകയായിരുന്നു. ലോക്കപ്പില്‍ ആരും കിടക്കാനും ഇരിക്കാനും പാടില്ല, നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ശ്രീജിത്ത് ഒഴികെയുള്ളവര്‍ അവശതയിലായിട്ടും എണീറ്റു. ശ്രീജിത്തിന് എണീറ്റ് നില്ക്കാനാകുമായിരുന്നില്ല. നിലത്ത് കിടന്ന ശ്രീജിത്തിന്റെ വയറ്റില്‍ എസ്ഐ തുടരെ ചവിട്ടി.
എസ്പിക്കും സിഐയ്ക്കുമെതിരെ കേസെടുക്കാതെ ആഭ്യന്തര വകുപ്പ് ഇവരെ സംരക്ഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: