ഹൈദരാബാദ്: കുട്ടികള്‍ ഗതാഗത നിയമം ലംഘിച്ച് വാഹനമോടിക്കുന്നതിനെതിരേ ശക്തമായ നടപടിയുമായി ഹൈദരാബാദ് ട്രാഫിക്ക് പോലീസ്. കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ അകത്താവും. നിയമം പ്രാബല്യത്തില്‍ വന്നതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ 26 രക്ഷിതാക്കളാണ് ഹൈദരാബാദില്‍ പോലീസിന്റെ പിടിയിലായത്. കുട്ടികള്‍ വാഹനം ഓടിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയമം ശക്തമാക്കാന്‍ തീരുമാനിച്ചത്.
കുട്ടികള്‍ വാഹനമോടിക്കുന്നത് അവരുടെ ജീവനെന്ന പോലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാവും. ഇക്കാര്യം രക്ഷിതാക്കളെ കൂടെ ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് നിയമം ശക്തമാക്കിയതെന്ന് ഹൈദരാബാദ് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ അലക്ഷ്യമായ ഡ്രൈവിംഗ് 48കാരനായ അശോകിന്റെ ജീവനെടുത്തിരുന്നു. രാത്രി പബില്‍ പോയി തിരികെ വരികയായിരുന്ന ഇവരുടെ കാര്‍ വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കന്റെ മേല്‍ കയറി ഇറങ്ങുകയായിരുന്നു.
റോഡപകടം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ബന്ധിത കൗണ്‍സില്‍ നല്‍കാനാണ് പോലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: