കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പോലീസിനെതിരായ പരാതി പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.അടുത്ത മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, കേസില്‍ പോലീസ് നടത്തുന്ന അന്വേഷണം ശരിയായ രീതിയിലാണെന്നും നാല് പോലീസുകാര്‍ അറസ്റ്റിലായിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കസ്റ്റഡി മരണത്തില്‍ ഉന്നതര്‍ക്കും പങ്കുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ അത് വ്യക്തമാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ കേസ് പോലീസുകാര്‍ ഭാവിയില്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും കേസില്‍ കക്ഷി ചേര്‍ന്നു. ബിജെപി പ്രവര്‍ത്തകരെ കേസില്‍ പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചന ആലുവ റൂറല്‍ എസ്.പിയായ എ.വി ജോര്‍ജിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നും രാധാകൃഷ്ണന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: