ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യാത്ര ചെയ്ത വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതില്‍ അന്വേഷണം തുടങ്ങി. വിമാനം പറത്തിയ രണ്ട് പൈലറ്റുമാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ)വ്യക്തമാക്കി. വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ ലഭിക്കും.
യാത്രയില്‍ അസ്വാഭാവികമായ പലതും സംഭവിച്ചതായി വിമാന ജീവനക്കാരും പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. പൈലറ്റിന്റെ നിയന്ത്രണത്തില്‍നിന്ന് ഓട്ടോപൈലറ്റ് (സ്വയം പറക്കല്‍)സംവിധാനത്തിലേക്ക് മാറ്റിയപ്പോഴാണ് വിമാനത്തിന് കുലുക്കവും മറ്റും ഉണ്ടായതെന്നും ഉടന്‍ പൈലറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ അത് ഇല്ലാതായെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടെന്ന് ഡിജിസിഎ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. ന്യൂദല്‍ഹിയില്‍ നിന്ന് കര്‍ണാടകയിലേക്ക് പുറപ്പെട്ട വിമാനം ഉത്തര കര്‍ണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഏകദേശം 40 മിനിറ്റ് മുമ്ബാണ് തകരാറുണ്ടായത്. പറന്നുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് ഇടത്തേക്ക് ചാഞ്ഞതിനൊപ്പം അതിവേഗം താഴേക്ക് പോന്നതായും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായും വിമാനത്തിലുണ്ടായിരുന്ന രാഹുലിന്റെ സഹായി കൗശല്‍ വിദ്യാര്‍ഥി കര്‍ണാടക ഡിജിപി നീലമണി എന്‍. രാജുവിന് നല്കിയ പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: