ന്യൂദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമത്തില്‍ സുപ്രീം കോടതി കൊണ്ടുവന്ന ഭേദഗതിക്കെതിരേയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി മെയ് മൂന്നിന് പരിഗണിക്കും. ജസ്റ്റീസുമാരായ എ. കെ. ഗോയല്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചിലാണ് ഹര്‍ജി വരിക. ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് എത്രയും വേഗം കേള്‍ക്കണമെന്ന് അറ്റോണി ജനറല്‍ കെ. കെ. വേണുഗോപാല്‍ രേഖാമൂലം അഭ്യര്‍ത്ഥിച്ചിരുന്നു.
” ഒടുവില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ഒടുവിലത്തെ വരിയില്‍, രേഖാമൂലം ഹര്‍ജി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പരിഗണിച്ച് ലിസ്റ്റ്ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ രേഖാമൂലം ഹര്‍ജി നല്കി. നാല് സംസ്ഥാനങ്ങളും പുനപ്പരിശോധനാ ഹര്‍ജി നല്കി.” എന്ന് അറ്റോണി ജനറല്‍ കോടതിയെ ധരിപ്പിച്ചു.
നിയമത്തില്‍ ചില ഇളവുകളും മാറ്റങ്ങളും നിര്‍ദ്ദേശിച്ചായിരുന്നു സപ്രീം കോടതിയുടെ മുന്‍ ഉത്തരവ്. ഇത് മോദി സര്‍ക്കാരിനെതിരേയുള്ള വികാരമാക്കി മാറ്റാന്‍ ചില തല്‍പ്പര കക്ഷികള്‍ പ്രചാരണം നടത്തി. അഖിലേന്ത്യാ ബന്ദ് നടത്തി. അതിന്റെ മറവില്‍ ചിലര്‍ അക്രമങ്ങള്‍ കാട്ടി. പോലീസുമായി ഏറ്റുമുട്ടി, പത്തിലേറെ പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു.
സുപ്രീംകോടതിയെ കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചെങ്കിലും ഉടന്‍ പരിഗണിച്ചേക്കില്ലെന്നായിരന്നു സ്ഥിതി. ഇതെത്തുടര്‍ന്ന് കഴിഞ്ഞ ലോക്സഭാ സമ്മേളനത്തില്‍ നിയമഭേദഗതിക്ക് ആലോചിച്ചിരുന്നു. എന്നാല്‍, സഭ നടക്കാന്‍ പ്രതിപക്ഷം സഹകരിച്ചില്ല. തുടര്‍ന്ന് ഓര്ഡിനന്സിറക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനിടെയാണ് സുപ്രീം കോടതി മെയ് മൂന്നിന് കേന്ദ്ര ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: