കൊച്ചി: കോണ്‍ഗ്രസില്‍ ‘പുതിയ ജോലി’ ഏറ്റെടുത്ത് പണി തുടങ്ങിയ വി.ടി. ബല്‍റാം എംഎല്‍എയുടെ ആദ്യചുവട് പാളി. ന്യൂദല്‍ഹിയില്‍നിന്ന് കര്‍ണാടത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് സാങ്കേതിക പിഴവുണ്ടായി. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും പതിവുപോലെ മോദി സര്‍ക്കാരിനെതിരേ സംശയം ജനിപ്പിക്കുന്ന പ്രസ്താവന പാര്‍ട്ടി നേതാക്കളുടേതായി വന്നു.
എന്നാല്‍, എഐസിസി അംഗമായ ബല്‍റാം, പാര്‍ട്ടി അധ്യക്ഷനുവേണ്ടി ഒരു പടികൂടിക്കടന്ന് സാമൂഹ്യ മാധ്യമത്തില്‍ ഇങ്ങനെ എഴുതി, ”രാജ്യം അറിയാനാഗ്രഹിക്കുന്നു, ബിജെപി ഭരണത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജീവന് സുരക്ഷിതവും സംരക്ഷിതവുമാണോ?” എന്ന്. പക്ഷേ, കോണ്‍ഗ്രസ് ഭരണകാലത്ത് സ്വന്തം നേതാക്കളുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് സംഭവിച്ച വിമാനാപകട മരണങ്ങളുടെ നീണ്ട പട്ടിക നിരത്തിയായിരുന്നു സാമൂഹ്യ മാധ്യമത്തില്‍ ബല്‍റാമിന് പ്രതികരണങ്ങള്‍.
പത്രപ്രവര്ത്തകന് വി. റെജികുമാറിന്റെ പ്രതികരണം കോണ്‍ഗ്രസിന്റെ ഭരണചരിത്രത്തില്‍ ഇതുവരെയുള്ള എല്ലാ അപകടങ്ങളും അവയില്‍ കോണ്‍ഗ്രസിനുള്ള സംശയകരമായ പങ്കും വെളിപ്പെടുത്തുന്നതായി.
റെജികുമാര്‍ ഫേസ്ബുക്കിലെഴുതുന്നു:
”പ്രിയ വി.ടി. ബല്‍റാം,
- ബിജെപി ഭരിച്ച കാലത്താണോ ശാസ്ത്രിജി ദുരൂഹമായി മരിച്ചത്, സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത്, ഇന്ദിര കൊല്ലപ്പെട്ടത്, രാജീവ് കൊല്ലപ്പെട്ടത്?
- മാധവറാവു സിന്ധ്യയും രാജേഷ് പൈലറ്റും വൈഎസ്ആറും ജിതേന്ദ്ര പ്രസാദയുമൊക്കെ മരിച്ചതിനും ബിജെപി സമാധാനം പറയണോ?
- അജിത് ജോഗി നിഗൂഢമായ അപകടത്തില്‍പ്പെട്ടു മരണത്തെ മുഖാമുഖം കണ്ടതിനു ബിജെപിക്കാണോ കുറ്റം?
- രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍ സിങ് മരിച്ചതു വാഹനാപകടത്തിലാണ്. അന്നു കോണ്‍ഗ്രസായിരുന്നു രാജ്യഭരണത്തില്‍.
- ലളിത് നാരായണ്‍ മിശ്രയും ബിയാന്ത് സിങ്ങും മരിച്ചതെങ്ങനെ എന്ന് ഇതേവരെ കോണ്‍ഗ്രസുകാര്‍ കണ്ടെത്തിയിട്ടുണ്ടോ? അന്വേഷിച്ചിട്ടുണ്ടോ?
- കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന് എന്താണു സംഭവിച്ചത് എന്നു ചോദിച്ചാല്‍ താങ്കള്‍ക്കു ദേഷ്യം വന്നേക്കും..!
- ഇനി, കരുണാകരന്റെ വാഹനാപകടത്തിനു പിന്നിലും ബിജെപിയാണെന്നു താങ്കള്‍ പറഞ്ഞുകളയുമോ?!
- ലിസ്റ്റ് അപൂര്‍ണം. സുഭാഷ് ബോസ്, ശ്യാമപ്രസാദ് മുഖര്‍ജി, ദീനദയാല്‍ ഉപാധ്യായ പോലെയുള്ള മഹാരഥന്മാരുടെ ദുരൂഹ മരണങ്ങളെപ്പറ്റി കൂടുതല്‍ പറയുന്നില്ല.
എന്തായാലും രാഹുലിന്റെ ജീവന് ഇതുവരെയില്ലാത്ത ഭീഷണി ഇപ്പോഴുണ്ടായിട്ടുണ്ട്. അത് ആരില്‍ നിന്നാണെന്നു ജനങ്ങള്‍ക്ക് ഈ സംഭവത്തോടെ മനസിലായിട്ടുമുണ്ട്. വിവിഐപി രക്തസാക്ഷിയെ സൃഷ്ടിച്ചു സഹതാപത്തിലൂടെ വോട്ട് വാങ്ങി കര്‍ണാടകത്തിലും മറ്റു സംസ്ഥാനങ്ങളിലും പിന്നെ കേന്ദ്രത്തിലും ജയിക്കാമെന്ന അവസാന അടവിലേക്കാണോ കോണ്‍ഗ്രസ് പോകുന്നത് എന്നതേ അറിയാനുള്ളൂ.
രാഹുലിന് ഒന്നും സംഭവിക്കാതിരിക്കട്ടെ.”
രാഹുല്പ്രീതിയ്ക്കാണ് ബല്‍റാം ശ്രമിച്ചത്, പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടിക്കു മുഴുവന്‍ ‘പണി’വാങ്ങിക്കൊടുക്കുകയായി ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: