കൊച്ചി: ബിജെപിക്ക് വോട്ടു ചെയ്തവരെ മുഴുവന്‍ വെടിവെച്ച് കൊല്ലണമെന്ന് ഫേസ്ബുക്ക് വഴി ആഹ്വാനം ചെയ്ത ദീപക് ശങ്കര നാരായണനെതിരെ പോലീസ് കേസെടുത്തു. ജോലിചെയ്യുന്ന ബെംഗളൂരുവിലെ സ്ഥാപനം ദീപക്കിനോട് ദീര്‍ഘനാള്‍ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ദീപക് ശങ്കര നാരായണനെതിരെ സംസ്ഥാനത്തും പുറത്തും വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ്. മതസൗഹാര്‍ദ്ദം തകര്‍ക്കുക, മതസ്പര്‍ദ്ധ വളര്‍ത്തുക, വര്‍ഗ്ഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാം. ബിജെപി സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ സന്ദീപ് ആര്. വാചസ്പതി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം തൈക്കാട് സൈബര്‍ പോലീസാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെങ്കിലും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ എന്‍ജിനീയറാണ് ദീപക് ശങ്കരനാരായണന്. കശ്മീരിലെ കഠുവയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനോട് പ്രതികരിക്കുമ്പോളാണ് ബിജെപിക്ക് വോട്ടുചെയ്തവരെ വെടിവെച്ച് കൊല്ലണമെന്ന് ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്തത്.
ഈ പോസ്റ്റ് ഷെയര്‍ചെയ്ത് കേരളവര്‍മ കോളെജിലെ അധ്യാപിക ദീപ നിശാന്തും വിവാദത്തില്‍ ആയിരുന്നു. ഇവരെ പിന്തുണച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ ന്യായീകരണം എഴുതിയിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ ദീപക് പോസ്റ്റ് പിന്‍വലിച്ച് ഇംഗ്ലീഷില്‍ ക്ഷമാപണവും ഖേദ പ്രകടനവും നടത്തി. ദീപാ നിശാന്ത് പോസ്റ്റ് പിന്‍വലിച്ചില്ലെന്നു മാത്രമല്ല, തുടര്ന്യായീകരണവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: