ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി സമര്‍പ്പിച്ച ശിക്ഷാ ഇളവിനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ.കെ ശശിധരന്, ആര്.സുബ്രഹ്മണ്യന് എന്നിവരുടെ ബെഞ്ചാണ് വീണ്ടും അപേക്ഷ തള്ളിയത്.
നളിനി തനിക്ക് ഇളവ് നല്കി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് അപേക്ഷ തള്ളിയതോടെയാണ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. 2014ലും സമാനമായ ആവശ്യവുമായി നളിനി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇത് നിരസിച്ചതോടെയാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 161ാം അനുഛേദപ്രകാരം 1994ലെ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം (കുറ്റവാളിക്ക് മാപ്പ് നല്‍കാനുള്ള ഗവര്‍ണറുടെ അധികാരം) അനുസരിച്ച് തനിക്ക് ഇളവിന് അവകാശമുണ്ടെന്നായിരുന്നു നളിനിയുടെ വാദം.
എന്നാല്‍ സമാനമായ കേസ് സുപ്രീം കോടതിയില്‍ ഉണ്ടെന്നും അതിനാല്‍ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ സുപ്രീം കോടതിയില്‍ നിന്നുള്ള വിധി വരുന്നതുവരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ചാണ് അപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: