ഇടുക്കി: ചോര്‍ച്ചയെ തുടര്‍ന്ന് അടച്ച ചെങ്കുളം പവര്‍ ഹൗസ് തുറക്കുന്നത് അനിശ്ചിതത്വത്തില്‍. വെള്ളം ശേഖരിക്കുന്ന സര്ജിലെ ചോര്‍ച്ചയെത്തുടര്‍ന്ന് മാര്‍ച്ച് 19 നാണ് ചെങ്കുളത്ത് ഉത്പാദനം നിര്‍ത്തിയത്. പരിഹാരം നീളുന്നതിനാല്‍ ലക്ഷങ്ങളാണ് കെഎസ്ഇബിക്ക് ദിവസവും നഷ്ടം. പള്ളിവാസല്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളമാണ് ചെങ്കുളം ഡാമില്‍ കെട്ടിനിര്‍ത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം ഇല്ലാത്തതിനാല്‍ ചെങ്കുളം അണക്കെട്ട് നിറഞ്ഞു.
12.8 മെഗാവാട്ട് ശേഷിയുള്ള നാല് ജനറേറ്ററുകളാണ് ഇവിടെ. 51.2 മെഗാവാട്ട് ശേഷിയാണ് പവര്‍ ഹൗസിന്റേതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. പരിശോധനകളും അറ്റകുറ്റപ്പണിയും നടത്താത്തതാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് ആരോപണം.
സര്ജിലെ കോണ്‍ക്രീറ്റ് പാളി നശിച്ചാണ് വെള്ളം ചോരുന്നത്. ഇതിലേയ്ക്ക് കോണ്‍ക്രീറ്റ് പമ്പ് ചെയ്ത് കയറ്റി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമമാണ് നീളുന്നത്. കെഎസ്ഇബിയുടെ തന്നെ സിവില്‍ വിങ്ങാണ് പുറംകരാര്‍ നല്‍കാതെ ഈ ജോലി ചെയ്യുന്നത്. പീക്ക് സമയങ്ങളില്‍ അടക്കം ഇവിടെ നിന്നുള്ള ഉത്പാദനം കൂട്ടി കുറവ് വരുന്ന വൈദ്യുതി പരിഹരിക്കാന്‍ വകുപ്പിന് ആയിരുന്നു. നിലവില്‍ പവര്‍ഹൗസ് പൂട്ടിയതിനാല്‍ ഇതിനും സാധിക്കുന്നില്ല. മഴക്കു മുമ്പ് പണി തീരാനുള്ള സാധ്യത ഇല്ല.
ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പണി അവസാനഘട്ടത്തിലാണെന്നും ഉടന്‍ ഇവിടെ നിന്ന് ഉത്പാദനം ആരംഭിക്കാനാകുമെന്നും നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കുളത്തെ വെള്ളം ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിച്ചിരുന്ന പന്നിയാര്‍ പവര്‍ഹൗസിലെ ഉത്പാദനത്തെയും അറ്റകുറ്റപ്പണി ബാധിച്ചിട്ടുണ്ട്. നിലവില്‍ പൊന്മുടി അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് വൈദ്യുതി ഉത്പാദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: