കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെയും കെ.എം. മാണിയുടെയും സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്. മുമ്പ് മാണിയുടെ സഹായമില്ലാതെയാണ് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ജയിച്ചിട്ടുള്ളതെന്നും കാനം ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂരിലെ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ മാണിക്ക് കഴിവില്ല. ശക്തിയുണ്ടെങ്കില്‍ തെളിയിക്കട്ടെ, ആരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല. എല്‍ഡിഎഫില്‍ പുതിയ കക്ഷികളെ എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന ഇരട്ടത്താപ്പും കാനം ആവര്‍ത്തിച്ചു. ബിജെപിക്കെതിരെ സംസ്ഥാനാധിഷ്ഠിത സഖ്യമാണ് ആവശ്യം. കേരളത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ ഇടതുമുന്നണിക്ക് കഴിയും.
അതിനാല്‍ നിലവിലെ സ്ഥിതി തുടരുന്നതില്‍ കുഴപ്പമില്ല. എങ്കിലും സഖ്യത്തിന്റെ കാര്യത്തില്‍ സിപിഐക്ക് ഉദാരസമീപനമാണ് ഉള്ളത്. കേരളത്തിന് പുറത്ത് ഇടതുമുന്നണി ദുര്‍ബലമായതിനാല്‍ ബിജെപിയെ എതിര്‍ക്കണമെങ്കില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാല്‍ മാത്രമേ കഴിയുകയുള്ളൂവെന്നും കാനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: