ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏഴ് നക്സലുകളെ വധിച്ചു. ദക്ഷിണ ബിജാപൂരിലെ പെന്‍ഡ ഗ്രാമത്തിലെ വനത്തിനുള്ളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. തെലുങ്കാന പോലീസിന്റെ നക്സല്‍ വിരുദ്ധ സ്ക്വാഡും ഗ്രേഹോണ്ട്സും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്ന് ബിജാപൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് അറിയിച്ചു. ഇവരില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തതായി വിവരമുണ്ട്.
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ 39 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണിത്. ഇന്നലെ ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ 60 നക്സലുകള്‍ ബാസ്താര്‍ ഐജിക്കുമുന്പില് കീഴടങ്ങിയിരുന്നു. മാവോയിസ്റ്റ് ആശയങ്ങളില്‍ മനംമടുത്താണ് കീഴടങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലും ഗ്രേഹോണ്ട്സും പോലീസും ചേര്‍ന്ന് നക്സല്‍ ക്യാമ്പില്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഏഴ് സ്ത്രീകളുള്‍പ്പെടെ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: