ബീജിങ്: അഴിമതി തടയുന്നത് പരാജയപ്പെട്ടാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിന് ഇടയാക്കുമെന്ന് പ്രസിഡന്റ് ഹൂ ജിന്റാവോ പറഞ്ഞു. അഴിമതി രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് പറഞ്ഞ ജിന്റാവോ വികസനം സന്തുലിതമാക്കണമെന്നും ഓര്‍മിപ്പിച്ചു. പതിനെട്ടാമത് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്ചത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് 2,000 പ്രതിനിധികളാണ്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് ബീജിങ്ങില്‍ ഒരുക്കിയിരിക്കുന്നത്. ചൈനയുടെ ഭാവി ഏത് രീതിയിലാകണം എന്നത് സംബന്ധിച്ച രൂപരേഖ ജിന്റാവോ അവതരിപ്പിച്ചു. സാമ്പത്തിക പരിഷ്കരണ നയം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഗുരുതരമായ വെല്ലുവിളിയാണ് അത് തടഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടേയും ഭരണത്തിന്റെയും പതനത്തിന് കാരണമാകും.
നേതാക്കളും അവരുടെ കുടുംബാംഗങ്ങളും ജീവനക്കാരും സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ ഉള്‍പ്പെട്ടത് പരിശോധിക്കണം. സാമ്പത്തിക അച്ചടക്കം വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വെന്‍ ജിയാബോയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജിന്റാവോയുടെ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രസംഗം. നേരത്തെ അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ബോ സിലായിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടി അച്ചടക്കവും രാജ്യത്തിന്റെ നിയമവും ലംഘിക്കുന്നവര്‍ ആരായാലും ഏത് പദവിയിലുള്ള ആളായാലും ദയാരഹിതമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് ജിന്റാവോ മുന്നറിയിപ്പ് നല്കി. പാര്‍ട്ടിയില്‍ സ്വയം അച്ചടക്കം കര്‍ശനമായി പാലിക്കാന്‍ മുതിര്‍ന്ന നേതാക്കളോട് നിര്‍ദ്ദേശം നല്കിയ ജിന്റാേവോ അവരുടെ കുടുംബാംഗങ്ങളേയും ബന്ധുക്കളേയും നിരീക്ഷണത്തിന് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഉന്നത പദവിയിലിരിക്കുന്നവര്‍ പെരുമാറ്റച്ചട്ടം പാലിക്കാന്‍ ബാധ്യസ്ഥരാണ്.
പാര്‍ട്ടി ഘടനയ്ക്ക് മുകളില്‍ പ്രതിഷ്ഠിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അച്ചടക്ക നടപടി നേരിട്ട ബോസിലായിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രസിഡന്റ് വ്യക്തമാക്കി. പത്തു വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ അധികാരകൈമാറ്റത്തിനാണ് ഒരാഴ്ച്ച നീണ്ടു നില്ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലൂടെ ചൈന സാക്ഷ്യം വഹിക്കുക. സീ ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള പുതുതലമുറ നേതാക്കള്‍ ഈ സമ്മേളനത്തില്‍ അധികാരം ഏറ്റെടുക്കും. എഴുപതോ എണ്‍പതോ അംഗങ്ങളായിരിക്കും പുതിയ കേന്ദ്രകമ്മറ്റിയില്‍ ഉണ്ടായിരിക്കുക. 68 വയസില്‍ കൂടുതലുള്ള നേതാക്കള്‍ വിരമിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് ഹൂ ജിന്റാവോയും, പ്രധാനമന്ത്രി വെന്‍ജിയാബാവോയും സ്ഥാനമൊഴിയും. 2011 കണക്കുപ്രകാരം 8.3 കോടി അംഗങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. 14ന് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: