കണ്ണൂര്‍: നഗരത്തിലെ റോഡ് വേലികെട്ടിയടച്ച് ഡിവൈഎഫ്ഐ ധര്‍ണ്ണ സമരം. ജനം ദുരിതത്തിലായി. കേന്ദ്ര സര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കണ്ണൂര്‍ ഹെഡ്പോസ്റ്റോഫീസ് ധര്ണ്ണയക്കു വേണ്ടിയാണ് ഇന്നലെ രാവിലെ മുതല്‍ 24 മണിക്കൂര്‍ ഗതാഗതം നിരോധിച്ചത്. ഹെഡ് പോസ്റ്റോഫീസിന് മുന്നിലൂടെ പഴയ ബസ് സ്റ്റാന്റിലേക്ക് പോകുന്ന റോഡാണ് സമരത്തിന്റെ പേരില്‍ ഗതാഗതം തടസ്സപ്പെടുത്തിയത്. രാവിലെ മുതല്‍ സമരക്കാരുടെ ആടലും പാടലും കാരണം ശബ്ദം കാരണം പ്രദേശത്തെ വ്യാപാരികളും നഗരത്തിലെത്തിയ ജനങ്ങളും ഏറെ ബുദ്ധിമുട്ടി. സകല നിയമങ്ങളും കാറ്റില്‍പ്പറത്തി പൊതു സ്ഥലവും റോഡും കയ്യേറി നടത്തിയ സമരപരിപാടിക്കെതിരെ ചെറുവിരലനക്കാനോ നടപടിയെടുക്കാനോ തയ്യാറാവാഞ്ഞ പോലീസ് സമരം അവസാനിക്കുന്നതുവരെ ഉറക്കമൊഴിച്ച് സമരത്തിന് സംരക്ഷണം നല്‍കുകയായിരുന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ-കെഎസ്ആര്‍ടിസി ബസ്സുകളും പുതിയ ബസ്സ്റ്റാന്റിലേക്കും ആശുപത്രി ഭാഗത്തേക്കും പോകുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്ന റോഡ് ഡിവൈഎഫ്ഐക്കാര്‍ കീഴടക്കിയതോടെ വാഹന യാത്രക്കാരും ജനങ്ങളും കടുത്ത ദുരിതത്തിലായി. സമരക്കാര്‍ പന്തലും ടെന്റുകളും കെട്ടുകയും റോഡില്‍ കസേരകള്‍ നിരത്തുകയും മുള ഉപയോഗിച്ച് റോഡ് തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും വേലികെട്ടുകയും ചെയ്തതു കാരണം കാല്‍നടയാത്രക്കാര്‍ക്ക് പോലും ഇതുവഴി കടന്നു പോകാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: