ലണ്ടന്‍: കളി തുടങ്ങി പത്ത് മിനിറ്റുകള്‍ക്കുളളില്‍ പത്തുപേരായി ചുരുങ്ങിയ അത്ലറ്റിക്കോ മാഡ്രിഡ് യുറോപ്പ ലീഗ് ആദ്യപാദ സെമിയില്‍ ആഴ്സണലിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആന്റോനിയോ ഗ്രീസ്മാനാണ് അത്ലറ്റിക്കോയുടെ നിര്‍ണായക ഗോള്‍ നേടിയത്. ആഴ്സണലിന്റെ ഗോള്‍ ലകാസെറ്റിയുടെ വകയായിരുന്നു.
ഈ സീസണിന്റെ അവസാനത്തില്‍ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച ആഴ്സണല്‍ കോച്ച് ആഴ്സന്‍ വെങ്ങര്‍ക്ക് ആത്മവേദനയായി ഈ മത്സരഫലം. കളിയുടെ എണ്‍പത് മിനിറ്റിലും എതിര് ടീമിലേതിനെക്കാള് ഒരാള്‍ കൂടുതല്‍ ടീമിലുണ്ടായിട്ടും ആഴ്സണലിന് അവസരം മുതലാക്കാനായില്ല. കളിയവസാനിക്കാന്‍ എട്ട് മിനിറ്റുള്ളപ്പോള്‍ ഗോള്‍ വഴങ്ങേണ്ടിവന്നത് ആഴ്സണലിന് തിരിച്ചടിയായി. എവേ ഗോളിന്റെ മുന്‍തൂക്കവുമായി ഇറങ്ങുന്ന അത്ലറ്റിക്കോ മാഡ്രിഡിെന രണ്ടാം പാദ സെമിയില്‍ കീഴടക്കിയാലേ ആഴ്സണലിന് മെയ് 16 ലെ കലാശക്കളിക്ക് യോഗ്യത നേടാനാകൂ.
പത്താം മിനിറ്റില്‍ തന്നെ അത്ലറ്റിക്കോയുടെ പ്രതിരോധ നിരക്കാരന് സിമി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് പത്തുപേരുമായി പൊരുതിയ അത്ലറ്റിക്കോ പ്രതിരോധം ശക്തമാക്കി ആഴ്സണലിനെ പിടിച്ചു നിര്‍ത്തി. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ആഴ്സണലിനെ അനുവദിച്ചില്ല. അറുപതാം മിനിറ്റുവരെ അത്ലറ്റിക്കോ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു.
പക്ഷെ തൊട്ടടുത്ത മിനിറ്റില്‍ ആഴ്സണല്‍ ഗോള്‍ നേടി. ജാക്ക് നല്കിയ പാസ് അലക്സാന്ദ്രെ ലകാസെറ്റി ഗോള്‍ വര കടത്തിവിടുകയായിരുന്നു.
തുടര്‍ന്ന് ലീഡ് ഉയര്‍ത്താന്‍ ആഴ്സണലിന് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. പക്ഷെ അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവരുടെ മുന്‍നിര താരങ്ങള്‍ക്ക് കഴിഞ്ഞില്ല. മത്സരം അവസാനിക്കാന്‍ എട്ടുമിനിറ്റുശേഷിക്കെ ആഴ്സണലിനെ ഞെട്ടിച്ച് അത്ലറ്റിക്കോ സമനില നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: