ന്യൂദല്‍ഹി: മലയാളിയായ പി.ആര്. ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീം നായകസ്ഥാനത്ത് തിരിച്ചെത്തി. മന്‍പ്രീത് സിങ്ങിന് പകരം ശ്രീജേഷിനെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കിയതായി ഇന്ത്യന്‍ ഹോക്കി അധികൃതര്‍ അറിയിച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീജേഷ് നായകസ്ഥാനത്ത് തിരിച്ചെത്തുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹോക്കി ടീമിന് മെഡല്‍ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മന്‍പ്രീത് സിങ്ങിനെ മാറ്റിയത്.
ഈ വര്‍ഷാവസാനം വരെ പുരുഷ ടീം ക്യാപ്റ്റനായി ശ്രീജേഷും വനിതാ ടീം ക്യാപ്റ്റനായി റാണിയും തുടരുമെന്ന് ഇന്ത്യന്‍ ഹോക്കി അധികൃതര്‍ അറിയിച്ചു. 2016 ലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യന്‍ ഹോക്കി ടീം നായകസ്ഥാനത്തെത്തിയത്. ആ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീജേഷ് നയിച്ച ഇന്ത്യന്‍ ടീം വെള്ളി മെഡല്‍ നേടി. റിയോ ഒളിമ്പിക്സിലും ശ്രീജേഷായിരുന്നു ക്യാപ്റ്റന്‍.
2017 ലെ സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ടൂര്‍ണമെന്റിനിടയ്ക്ക് ശ്രീജേഷിന്റെ കാലിന് പരിക്കേറ്റു. തുടര്‍ന്ന് മന്‍പ്രീതിനെ നായകനാക്കി. ഈ വര്‍ഷമാദ്യം ന്യൂസിലന്‍ഡില്‍ നടന്ന ചുതര്രാഷ്ട്ര ടൂര്‍ണമെന്റിലാണ് ഗോള്‍ കീപ്പറായ ശ്രീജേഷ് തിരിച്ചെത്തുന്നത്. പിന്നീട് കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമിലും സ്ഥാനം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: