ഇന്ന് ഏപ്രില്‍ 28. ജന്മഭൂമിയെ സംബന്ധിച്ച് ഈ ദിവസം സുപ്രധാനമാണ്. 43 വര്‍ഷം മുമ്പ് സായാഹ്ന പത്രമായി കോഴിക്കോടുനിന്ന് പ്രസിദ്ധീകരണം തുടങ്ങിയതാണ് ജന്മഭൂമി. ഏറെ അരിഷ്ടതകളും കഷ്ടതകളും തരണം ചെയ്ത് കേരളത്തിന്റെ മനസും വിശ്വാസ്യതയും നേടിയെടുത്തു. പിറവിയെടുത്ത് രണ്ടുമാസംപോലും തികയുംമുന്പ് അടിയന്തരാവസ്ഥയുടെ മൂന്നാംമുറ നേരിടേണ്ടിവന്ന ഏക പത്രമാണ് ജന്മഭൂമി. പത്രാധിപര്‍ ശ്രീ പി.വി.കെ. നെടുങ്ങാടിയേയും പ്രിന്ററും പ്രസാധകനുമായിരുന്ന ശ്രീ ദത്താത്രേയ റാവുവിനെയും അറസ്റ്റു ചെയ്ത് ജയിലിലടച്ചു. പത്രം ഓഫീസ് അടിച്ചു തകര്‍ത്തു. കേരളത്തില്‍ അടിയന്തരാവസ്ഥയെ സധൈര്യം നേരിടുകയും അതിനെതുടര്‍ന്ന് അടച്ചുപൂട്ടപ്പെടുകയും ചെയ്ത ഒരേ ഒരു പത്രം ജന്മഭൂമിയാണ്. അടിയന്തരാവസ്ഥയില്‍ ഭരണവര്‍ഗത്തിന്റെ തിട്ടൂരങ്ങളെ തൃണവല്ഗണിച്ച ജന്മഭൂമി പുനഃപ്രസിദ്ധീകരിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു.
ഭയ കൗടില്യ ലോഭങ്ങള്ക്ക് കീഴടങ്ങാതെ മുന്നേറിയ ജന്മഭൂമി പ്രവര്‍ത്തകര്‍, 1977 നവംബര്‍ 14നാണ് പ്രഭാതദിനപ്പത്രമായി എറണാകുളത്തുനിന്നും പുനഃപ്രസാധനം തുടങ്ങിയത്. ലോകസംഘര്‍ഷ സമിതി അടിയന്തരാവസ്ഥക്കെതിരെ ആരംഭിച്ച പ്രക്ഷോഭം തുടങ്ങിയ നവംബര്‍ 14ന് പ്രൊഫ എം.പി. മന്മഥന്റെ മുഖ്യ പത്രാധിപത്യത്തിലാണ് വീണ്ടും തുടങ്ങിയത്. അര്‍പ്പണബോധവും സമര്‍പ്പിത ജീവിതവും മൂലധനമായി തുടങ്ങിയ പത്രം പിന്നിട്ട വഴികള്‍ ത്യാഗപൂര്‍ണമാണ്. വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളും അധര്‍മ്മങ്ങളോട് സന്ധിയില്ലാത്ത പ്രതികരണവുമായി ജന്മഭൂമി മുന്നേറിയപ്പോള്‍ പൂച്ചെണ്ടുകള്‍ മാത്രമല്ല, ഏറെ കല്ലേറുകളും ലഭിച്ചു. നിശ്ചയദാര്‍ഢ്യത്തോടെയും കാഴ്ചപ്പാടുകളില്‍ കലര്പ്പില്ലാതെയുമുള്ള മുന്നേറ്റത്തില്‍ നഷ്ടത്തിനെക്കാള്‍ നേട്ടം തന്നെയാണ് ജന്മഭൂമിക്കുണ്ടായത്. കൊച്ചിയില്‍നിന്ന് പ്രഭാതദിനപ്പത്രമായി ആരംഭിച്ച ജന്മഭൂമിക്ക് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലാണ് എഡിഷനുകള്‍ ഉണ്ടായത്. ഇനിയിപ്പോള്‍ ബെംഗളൂരുവില്‍ നിന്നും ജന്മഭൂമി പ്രസിദ്ധീകരണം തുടങ്ങുന്നത് ഏറെ പ്രതീക്ഷകളോടെയാണ്.
സ്വന്തമായി വ്യക്തിമുദ്രയുള്ള ഇന്ത്യയിലെ ഒരേ ഒരു വന്‍ നഗരമാണ് ബെംഗളൂരു. കാശ്മീര്‍ കഴിഞ്ഞാല്‍ വലിയൊരു ഉദ്യാന നഗരം. സഞ്ചാരികളുടെ പറുദീസയായ ബെംഗളൂരുവിലെ മലയാളികളുടെ സാന്നിധ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരത്തിന്റെ നിര്‍മ്മാണത്തിലും ഉദ്യാനവല്ക്കരണത്തിലും മലയാളികളുടെ സാന്നിധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പക്ഷേ കന്നഡികരെക്കാള് ശക്തിയും സ്വാധീനവുമുള്ള മലയാളികളുണ്ട്. മലയാളിത്തനിമയുള്ളതും ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്നതുമായ ഒരു മാധ്യമം അനിവാര്യമെന്ന അവരുടെ ആഗ്രഹങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് ജന്മഭൂമിയിലൂടെ നിര്‍വഹിക്കണമെന്ന ആവശ്യവും നിരന്തരം മുന്നോട്ടുവന്നിരുന്നു. മടിച്ച് മടിച്ചാണെങ്കിലും ബെംഗളൂരുവിലെ മലയാളികളുടെ നിരന്തരമായ ആഗ്രഹ സഫലീകരണത്തിന് ജന്മഭൂമി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വാര്‍ത്തകളില്‍ മായം ചേര്‍ക്കാതെ സത്യസന്ധമായ വിവരങ്ങളും വിശദീകരണങ്ങളും ജനങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞാപൂര്‍വം പ്രവര്‍ത്തിക്കുന്ന ജന്മഭൂമി ബെംഗളൂരുവിലും എത്തുകയാണ്. എല്ലാ സഹായവും സഹകരണവും നല്കി നെഞ്ചിലേറ്റുമെന്ന പ്രതീക്ഷയോടെ.
സ്നേഹപൂര്‍വം
എം. രാധാകൃഷ്ണന്
മാനേജിങ് ഡയറക്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: