ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്പിങ്ങും തമ്മിലുള്ള, ലോകം ഉറ്റുനോക്കിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി. തികച്ചും അനൗദ്യോഗികമായ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്തി. ഇത്തരം ചര്‍ച്ചകള്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചു. മാവോ സേ തൂങ്ങിന്റെ അവധിക്കാല വസതിയായ വുഹാനില്‍ നടന്ന ഹ്രസ്വ ചര്‍ച്ച ക്രിയാത്മകമായിരുന്നു.ഇന്നും ഇരു നേതാക്കളും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്ച നടക്കും. പരിഭാഷകര് മാത്രമാകും ഇവര്‍ക്കൊപ്പമുണ്ടാവുക. ഇന്ന് രാവിലെ പത്തിനാണ് ‘ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്ക്’ എന്ന് വിശേഷിപ്പിക്കുന്ന അനൗദ്യോഗിക കൂടിക്കാഴ്ച. കായലോരത്തെ നടത്തം, ബോട്ട് യാത്ര എന്നിവയും ഉണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബന്ധം മെച്ചപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ബീജിങ്ങിന് പുറത്ത് സീ ജിന്‍പിങ്ങ് രണ്ട് ദിവസം ചെലവഴിക്കും. വിദേശരാജ്യങ്ങളിലെ നേതാക്കന്മാരുടെ സന്ദര്‍ശനത്തിന് ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഈ പരിഗണന നല്‍കുന്നത്.
ഹുബെ പ്രവിശ്യാ മ്യൂസിയത്തിലാണ് ചുവപ്പ് പരവതാനി വിരിച്ച് സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ ജിന്‍പിങ്ങ് മോദിയെ സ്വീകരിച്ചത്. ഏതാനും മിനിട്ട് നേരത്തെ ചര്‍ച്ചക്ക് ശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളും അനൗപചാരിക കൂടിക്കാഴ്ചകള്‍ പതിവാക്കണമെന്ന് നിര്‍ദ്ദേശിച്ച മോദി, ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
അനൗപചാരിക കൂടിക്കാഴ്ചയിലൂടെ ശുഭകരമായ അന്തരീക്ഷമുണ്ടാക്കാന്‍ ജിന്‍പിങ്ങ് നിര്‍ണായക പങ്കുവഹിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് താങ്കള്‍ക്ക് ഇന്ത്യയോടുള്ള സ്നേഹമാണ് കാണിക്കുന്നത്. ബീജിങ്ങിന് പുറത്ത് എനിക്ക് രണ്ട് തവണ ആതിഥ്യമരുളിയത് ഇന്ത്യയിലെ ജനങ്ങളില്‍ അഭിമാനമുണ്ടാക്കിയിട്ടുണ്ട്. ലോകജനസംഖ്യയിലെ നാല്‍പ്പത് ശതമാനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കും ചൈനയ്ക്കും ഉത്തരവാദിത്തമുണ്ട്. ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. 1600 വര്‍ഷത്തോളം ഇന്ത്യയും ചൈനയുമാണ് ആഗോള സാമ്പത്തിക വളര്‍ച്ചയുടെ വികസന എഞ്ചിനായി പ്രവര്‍ത്തിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു.
മോദിയുടെ നിലപാട് സീ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര സമാധാനത്തിനും വികസനത്തിനും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസിദ്ധമായ ഈസ്റ്റ് ലേക്കിന്റെ തീരത്തെ അതിഥി മന്ദിരത്തിലാണ് ഇരുവരും അത്താഴം കഴിച്ചത്. 2014ല്‍ സീയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ സബര്‍മതി തീരത്ത് അത്താഴം ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: