ന്യൂദല്‍ഹി: ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയ്ക്ക് 85 വയസ്. പിറന്നാള്‍ ദിനമായ ഇന്നലെ ആശംസകളര്‍പ്പിക്കാന്‍ പ്രമുഖര്‍ ദല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി. ആശംസകളര്‍പ്പിക്കാനെത്തിയ റഷ്യന്‍ അംബാസിഡര്‍ അലക്സാണ്ടര്‍ കദക്ന് അദ്വാനിയുടെ കാല്‍തൊട്ടു വണങ്ങി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. എല്ലാവര്ക്കും അദ്വാനി നന്ദിയറിയിച്ചു. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആദരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ഇതിനിടെ അദ്വാനിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഷൂട്ടിംഗും അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ തുടങ്ങി. പ്രശസ്ത സംവിധായകനായ മണി ശങ്കറാണ് അദ്വാനിയെക്കുറിച്ച് ഡോക്യുമെന്റി തയ്യാറാക്കുന്നത്. അദ്വാനിയെ അവതരിപ്പിക്കാന്‍ യോഗ്യനായ അഭിനേതാവിനെ കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ ഡോക്യുമെന്ററി നിര്‍മ്മാണം ഏറെ നാളായി മാറ്റിവച്ചിരിക്കുകയായിരുന്നു. അദ്വാനിയുമായി അടുത്തിടപഴകി അദ്ദേഹത്തിന്റെ ജീവിത രീതികള്‍ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് മണി ശങ്കര്‍. ക്യാമറയുമായി അദ്ദേഹം ഒരാഴ്ച അദ്വാനിയെ പിന്തുടരും.
1927 നവംബര്‍ 8ന് ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ കറാച്ചിയിലായിരുന്നു അദ്വാനിയുടെ ജനനം. ബോംബെ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയെങ്കിലും പൊതുജന സേവനരംഗത്തായിരുന്നു താല്പര്യം. 1947ലെ ഇന്ത്യാ വിഭജനകാലത്ത് ആര്‍എസ്എസിന്റെ കറാച്ചിയിലെ സംഘാടകനായിരുന്നു അദ്വാനി. ആര്‍എസ്എസിലൂടെ ജനസംഘത്തിലെത്തിയ അദ്വാനി തുടര്‍ന്ന് ബിജെപിയുടെ സമുന്നത നേതാവായി ഉയര്‍ന്നു. വിഭജനത്തിന് ശേഷം പ്രവര്‍ത്തനമണ്ഡലം രാജസ്ഥാനായി. 1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം സ്ഥാപിച്ചപ്പോള്‍ അദ്വാനി രാജസ്ഥാന് ഘടകം സെക്രട്ടറിയായി. പിന്നീട് ദല്‍ഹിയിലെത്തിയ അദ്വാനി ജനസംഘത്തിന്റെ പാര്‍ലമെന്ററി ഗ്രൂപ്പിന്റെ സെക്രട്ടറിയായി.
1970 മുതല്‍ 1989 വരെ രാജ്യസഭാംഗമായിരുന്ന അദ്വാനി ജനതാഭരണത്തില്‍ വാര്‍ത്താവിനിമയ മന്ത്രിയായി. ദൂരദര്‍ശനേയും ആകാശവാണിയേയും സ്വതന്ത്രമാക്കുവാനുള്ള ആദ്യശ്രമം നടത്തിയത് അദ്വാനിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഏര്‍പ്പെടുത്തിയ മാധ്യമവിരുദ്ധ നിയമങ്ങളെല്ലാം അദ്ദേഹം എടുത്തു കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: