അപ്രഖ്യാപിത ഹര്‍ത്താലിലൂടെ കേരളത്തില്‍ അഴിഞ്ഞാടിയ ഭീകരതയുടെ മുഖം ഇന്നും പേടിപ്പെടുത്തിക്കൊണ്ടു ജനമനസ്സിലുണ്ട്. ഇനിയൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയേ മാര്‍ഗമുള്ളു. അതിനൊപ്പം സമൂഹ മനസ്സാക്ഷിയും ഉണരണം. ജന്മഭൂമിയുടെ അന്വേഷണ പരമ്പരയോടു പ്രമുഖര്‍ പ്രതികരിക്കുന്നു.
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ രാജ്യത്തിനാപത്ത്; ജേക്കബ്ബ് പുന്നൂസ് (റിട്ട. ഡിജിപി)
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ രാജ്യത്തിന് ആപത്താണ്. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പെട്ടെന്ന് ആളെ സംഘടിപ്പിക്കാനാകും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താലുപോലെ ആളെ കയറി ഇറങ്ങി സംഘടിപ്പിക്കേണ്ടി വരില്ല. അതിനാല്‍ ഇക്കൂട്ടര്‍ വിചാരിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഹര്‍ത്താല്‍ നടക്കും. ഇത്തരത്തിലുള്ള സംഘടിത ഹര്‍ത്താല്‍ മൊബൈല്‍ഫോണ്‍ സംവിധാനം വന്നപ്പോള്‍ തന്നെ തുടങ്ങി. ടെലിഫോണ്‍ ഹര്‍ത്താല്‍ എന്നായിരുന്നു പേര്. അന്ന് എസ്എംഎസ് വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം. വടക്കേ ഇന്ത്യയിലായിരുന്നു ഇത്തരത്തിലുള്ള ഹര്‍ത്താലുകള്‍ ആദ്യം തുടങ്ങിയത്. സോഷ്യല്‍ മീഡയ ഉപയോഗിച്ച് സംഘടിതമായി നടത്തുന്ന ഹര്‍ത്താലിനെതിരെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഏത് സമയത്തും കലാപം പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ട്.
കലാപം ഒഴിവായതു ഭാഗ്യംകൊണ്ട് ;എന്‍. സുഭാഷ് ബാബു(റിട്ട. എസ്.പി)
കത്വാ സംഭവം പ്രായപൂര്‍ത്തിയാകാത്തവന്‍ ചെയ്ത ക്രൂരതയാണ്. അതിനെ മറച്ച് വയ്ക്കാന്‍ ശ്രമിച്ച പ്രതിയുടെ അച്ഛന്, അയാളുടെ മരുമകന്, പോലീസുകാരന് എന്നിവര്‍ക്കെല്ലാം തക്കതായ ശിക്ഷ നല്‍കണം. സംശയമില്ല. കാരണം അത്രയ്ക്ക് നിഷ്ഠൂരമായ സംഭവമാണ്. സംഭവത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നതിന് പകരം ക്ഷേത്രത്തിനുള്ളില്‍ വച്ച് പീഡനം എന്ന വര്‍ഗീയ മാനത്തിലേക്ക് അതിനെ എത്തിച്ചതിനു് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. അതിന് ചില തത്പര കക്ഷികള്‍ ശ്രമിച്ചിട്ടുമുണ്ട്. മുഴുവന്‍ ഹിന്ദുക്കളെയും കുറ്റക്കാരാക്കുന്ന തലത്തിലേക്ക് അതിനെ എത്തിച്ചു.
വേദനാജനകമായ ഒരു സംഭവത്തിന് വര്‍ഗ്ഗീയ ഛായ നല്‍കിയത് നിര്‍ഭാഗ്യകരമാണ്. ക്ഷേത്രത്തില്‍ നടന്നു എന്നുപറഞ്ഞ് വര്‍ഗ്ഗീയമായി പ്രചരണം നടത്തി. ഹിന്ദുക്കളെ മുഴുവന്‍ കടന്നാക്രമിക്കാനുള്ള ശ്രമമാണു കണ്ടത്. ഭാഗ്യം കൊണ്ടുമാത്രമാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് എത്താതെ പോയത്. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം സംഭവങ്ങളെ വികാരപരമായി കാണുന്നത്, പ്രത്യേകിച്ച് വര്‍ഗീയപരമായി കാണുന്നത് അപകടകരമാണ്.
പ്രതികരണത്തില്‍ വിവേചനം അരുത്; കെ. ജാമിദ (സെക്രട്ടറി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി)
ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ശരിയായ അവബോധം സമൂഹത്തിന് ഉണ്ടാകണം. കത്വാ കൊലപാതകം പോലെ ആരുതന്നെ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടാലും ദുഖകരമാണ്. പ്രതികള്‍ക്ക് തൂക്കു കയറിനേക്കാള്‍ ലഘുവായതൊന്നും എന്റെ മനസ്സാക്ഷിയുടെ കോടതിയില്‍ നിന്ന് ഉയര്‍ന്നു വരില്ല. ഇത്തരം ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധിക്കേണ്ടതുമാണ്. പക്ഷേ, അതു മത വര്‍ഗ്ഗീയ തിമിരക്കണ്ണട ഊരി വച്ചിട്ടു വേണമെന്നു മാത്രം.
പ്രതികരണങ്ങളില്‍ വിവേചനം കാണിക്കുന്നത് പ്രബുദ്ധ സമൂഹത്തിന് യോജിച്ചതല്ല. വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കാര്യത്തില്‍ ആരെങ്കിലും ഇതുപോലെ പ്രതികരിച്ചോ? കാരണം കശ്മീരിലോ, യുപിയിലോ അല്ല അത് നടന്നത് അതുകൊണ്ടാണ് ഹര്‍ത്താലുകള്‍ പിറക്കാതിരുന്നത്. സൗമ്യ, ജിഷ ഒക്കെ ഇതുപോലെ ആക്രമിക്കപ്പെട്ട ഇരകളാണ്. അന്ന് അക്രമികളുടെ മതം, ജാതി നോക്കിയിട്ടാണോ പ്രതികരിച്ചത്? ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്ക്കുമ്പോള് ശത്രുരാജ്യങ്ങള്‍ക്കും ഇതുപോലെയുള്ള കാരണങ്ങള്‍ ധാരാളം മതി ആക്രമിക്കാന്‍. മറ്റു രാജ്യങ്ങളിലും ഇതിനേക്കാള്‍ ഭയാനകമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി ലോകത്തെ അറിയിക്കുന്നില്ല എന്നുമാത്രം. എതിര്‍ക്കപ്പെടേണ്ടത് എതിര്‍ക്കപ്പെടുക തന്നെ വേണം. കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ അകവും പുറവും തുറന്നു കാണിക്കാന്‍ ഇത്തരം പരമ്പരകള്‍, പഠനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
കണ്ണ് തുറപ്പിക്കേണ്ട സംഭവം ; അലി അക്ബര്‍ (ചലച്ചിത്ര സംവിധായകന്)
കേരളത്തില്‍ വേരുറച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ ആഴം എത്രയെന്ന് വ്യക്തമാക്കുന്നതായിരുന്നു ലേഖന പരമ്പര. 16 ന് നടന്ന ഹര്‍ത്താലിന്റെ അക്രമോത്സുകത നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ഞാന്‍. താനൂര്‍ മുതല്‍ ചമ്രവട്ടം പാലം കടക്കുന്നതുവരെ ലഹളയുടെ അന്തരീക്ഷം നേരിടേണ്ടിവന്നു. പോലീസിനെ എവിടെയും കാണാന്‍ കഴിഞ്ഞില്ല. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വരെ ആയുധങ്ങളുമായി തെരുവിലിറങ്ങിയ കാഴ്ചയായിരുന്നു അത്. ഭയം അടക്കി ഭരിച്ച ദിനം. നവ മാധ്യമങ്ങളിലെ ഒരു ദിവസത്തെ പ്രചരണംകൊണ്ടുണ്ടായ പ്രതികരണമല്ല കേരളം കണ്ടത്. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രണത്തിന്റെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ ഒന്നാം പ്രതി സിപിഎം ആണ്. സിപിഎമ്മിന്റെ പ്രചരണം മുസ്ലിം വര്‍ഗീയ സംഘടനകള്‍ ഏറ്റെടുക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയതക്കെതിരായ ആക്രമണമാണ് ആശയപരമായും പ്രചരണപരമായും ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ക്യാമ്പസ് മാഗസിനുകളില്‍ നിന്ന് തുടങ്ങി സായുധ ആക്രമണം വരെ എത്തിനില്‍ക്കുന്നതാണ് ഭീകരതയുടെ വിവിധ വേഷങ്ങള്‍. മാധ്യമ രംഗത്തെ വര്‍ഗീയ പക്ഷപാതിത്വമാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. മുഖ്യാധാരാ മാധ്യമങ്ങളുടെ സുപ്രധാന ഇടങ്ങളില്‍ ഇത്തരം പക്ഷവാദികള്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമാവുകയാണ്. സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്തെന്ന് മനസ്സിലാക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് കഴിയുന്നില്ല എന്നത് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതാണ്. ഭീകരതയ്ക്കും വര്‍ഗ്ഗീയതക്കുമെതിരായ ആശയപരവും ജനാധിപത്യപരവുമായ പ്രതിരോധമാണ് കേരളത്തിത്തില്‍ ഇനി ഉണ്ടാവേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: