കോഴിക്കോട്: വഖഫ് ട്രൈബ്യൂണല്‍ കാന്തപുരത്തിന് തീറെഴുതിയ ഇടത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സമസ്ത. പുനഃസംഘടിപ്പിച്ച വഖഫ് ട്രൈബ്യുണലില്‍ കാന്തപുരം എപി സുന്നി വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തിയതില്‍ ഇ കെ വിഭാഗത്തിന് കടുത്ത അമര്‍ഷം. നിലവിലുള്ള വഖഫ് ബോര്‍ഡ് ട്രൈബ്യൂണലില്‍, 2013 ല്‍ വഖഫ് ആക്ട് ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് മൂന്നു അംഗങ്ങളാക്കി മാറ്റിയിരുന്നു. ഇതില്‍ എപി വിഭാഗത്തിലെ രണ്ടു പ്രമുഖരെ ഉള്‍പ്പെടുത്തി തങ്ങളെ ഒഴിവാക്കുകയായിരുന്നുവെന്ന് സമസ്ത ആരോപിക്കുന്നു. ഇ കെ വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള കേസുകളില്‍ ഭൂരിഭാഗവും കേരള ജം ഇയ്യത്തുല്‍ ഉലമയാണ് പ്രധാന കക്ഷി. എതിര്‍ഭാഗത്ത് എപി വിഭാഗം, മുജാഹിദ് വിഭാഗം എന്നിവയാണുള്ളത്. ട്രൈബ്യൂണലില്‍ ഭൂരിപക്ഷം കാന്തപുരം വിഭാഗത്തെ മാത്രം തിരുകിക്കയറ്റിയാല്‍ ട്രൈബ്യൂണലിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും നഷ്ടപ്പെടുമെന്നാണ് ഇകെ വിഭാഗത്തിന്റെ പരാതി. 9808 മദ്രസകളും ഏഴായിരത്തോളം മഹല്ലുകളും ഉള്ള സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയെ ഒഴിവാക്കി മുസ്ലിം വിഭാഗത്തിലെ ഒരു ചെറിയ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരെ ഉള്‍പ്പെടുത്തിയത് പക്ഷപാതപരമാണെന്ന് ഇകെ വിഭാഗം ആരോപിക്കുന്നു. നിയമനം പുനഃപരിശോധിക്കണമെന്നും അനുയോജ്യരായ നിയമ വിദഗ്ധരെ മാത്രം വഖഫ് ട്രൈബ്യൂണലില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസലിയാര്‍,എം. പി അബ്ദുള്‍ മുസലിയാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: