പീരുമേട്(ഇടുക്കി): അനധികൃത മരംവെട്ട് അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന ഉദ്യോഗസ്ഥരുടെ വാക്ക് പാഴാകുന്നു. ഏലപ്പാറ ഹെലുബറിയയിലെ വനഭൂമിയില്‍ നിന്നുള്ള മരം കടത്ത് നിര്‍ബാധം തുടരുന്നു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പിന്ബലമാണെന്നാണ് വിവരം.
കെപിഎഫ് നിയമ പ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് മരം കടത്തുന്നതായി ചിത്രം സഹിതം 24ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്ന് മേഖലയിലെ മരം വെട്ടിയില്ല. പിറ്റേന്ന് വെട്ടിയ മരങ്ങള്‍ രാത്രിയോടെയാണ് കാടിറങ്ങിയത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് ദിവസവും ഏഴ് ലോഡ് വീതം തടിയാണ് കടത്തിയത്.
സംഭവത്തില്‍ അടിയന്തര നടപടി എടുക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. വനംമന്ത്രിക്കും പരാതി നല്കി. എന്നിട്ടും നടപടി എടുത്തിട്ടില്ല. മരം വെട്ടുന്നവര്‍ക്ക് പ്രാദേശികമായുള്ള രാഷ്ട്രീയ സഹായമാണ് നടപടികളില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിപ്പിക്കുന്നത്.
കാറ്റാടി, മരുതി, വെണ്‍തേക്ക്, തേക്ക്, ആഞ്ഞിലി, പ്ലാവ്, ഉന്നം തുടങ്ങിയ മരങ്ങളാണ് ഇത്തരത്തില്‍ വനംവകുപ്പിന്റെ തന്നെ ചെക്ക് പോസ്റ്റുകള്‍ കടക്കുന്നത്. ഉദ്യോഗസ്ഥരും മരംകൊള്ളക്കാരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇവിടെ പുറത്ത് വരുന്നത്. കൃത്യമായ പടി വാങ്ങി ഇവ പോകാന്‍ അനുവദിക്കുകയാണ് ചെക്ക് പോസ്റ്റുകളില്‍ ചെയ്യുന്നത്.
1980ല്‍ കേരള പ്രൈവറ്റ് ഫോറസ്റ്റ് (കെപിഎഫ്) നിയമ പ്രകാരം ഏറ്റെടുത്ത ഭൂമിയാണിത്. 1923ല്‍ കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ദി ഹെലുബറിയ എസ്റ്റേറ്റ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്ന ബ്രിട്ടീഷ് കമ്പനിയുടെതായിരുന്നു മുമ്പ് ഈ ഭൂമി.
സ്വാതന്ത്ര്യത്തിന് ശേഷം ഈ കമ്പനി ഇല്ലാതാവുകയും മറ്റാര്‍ക്കും കൈമാറ്റം ചെയ്തതായി രേഖകള്‍ ഇല്ലാത്തതുമാണ്. ഏലപ്പാറ വില്ലേജിലെ എസ്വൈ 248, 249, 118, 184, 365 എന്നീ നമ്പറുകളില്‍പ്പെട്ട 135 ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ അന്യാധീനപ്പെട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: