കോട്ടയം: കൊലപാതകക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും. ഭാര്യയുടെ മുന്നില്‍ വച്ച് ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസിലെ പ്രതി വെള്ളൂത്തുരുത്തി പെരുഞ്ചേരിക്കുന്നിനു സമീപം കുന്നേല്‍ ആഷ്ലി സോമന് (മോനിച്ചന്-39) ആണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 35,000 രൂപ പിഴയും നല്‍കണം. കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
2011 ജൂലൈ 24നാണ് സംഭവം. ചിങ്ങവനം കുഴിമറ്റം പെരിഞ്ഞേരിക്കുന്ന് കോളനിയില്‍ തടത്തില്‍ ശിവശൈലത്തില്‍ കുമാര(47)നെയാണ് കുത്തിക്കൊന്നത്. മദ്യപിച്ച് എത്തിയ ആഷ്ലി കുമാരനുമായി വഴക്കുണ്ടാക്കി. വഴക്ക് കേട്ട് എത്തിയ ഭാര്യ സരോജം കാണുന്നത് കഠാരകൊണ്ട് കുമാരനെ കുത്തിയശേഷം ഓടിപ്പോകുന്ന ആഷ്ലിയേയാണ്.
നാട്ടകം കാക്കൂര്‍ ഭാഗത്ത് താമസിച്ച കുമാരന് കൊല്ലപ്പെടുന്നതിന് നാല് മാസം മുമ്പാണ് കുഴിമറ്റത്ത് വീട് വാങ്ങിയത്.
കൊലപാതകക്കേസില്‍ 25,000 രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കടന്നതിനു 10,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം കൂടി തടവ് അനുഭവിക്കണം. 25,000 രൂപ അടച്ചില്ലെങ്കില്‍ ആറുമാസവും 10,000 രൂപ അടച്ചില്ലെങ്കില്‍ മൂന്നു മാസവുമാണ് തടവ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറും അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡറുമായ ഗിരിജ ബിജു ഹാജരായി. കഞ്ചാവ് കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: