ആലപ്പുഴ: കായല്‍ ടൂറിസം മേഖലയ്ക്ക്ആത്മവിശ്വാസവും സംരംഭകര്‍ക്ക് ഊര്‍ജ്ജവും പകരുന്നതായിരുന്നു ജന്മഭൂമി സംഘടിപ്പിച്ച ടൂറിസം സെമിനാര്‍. കായല്‍ ടൂറിസം നേരിടുന്ന നാനാവിധ പ്രശ്നങ്ങളെ കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു.
നിരവധി സംരംഭകരാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവയ്ക്കാന്‍ സെമിനാറില്‍ എത്തിച്ചേര്‍ന്നത്. ഹൗസ്ബോട്ട് ഉടമകളുടെ പ്രധാന സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
കായല്‍ സംരക്ഷിച്ചു മാത്രമേ ടൂറിസംമേഖലയെ സംരക്ഷിക്കാന്‍ കഴിയൂവെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും ആഡംബരപൂര്‍ണമായ ടൂറിസം കേന്ദ്രമാണ് ഹൗസ്ബോട്ടുകള്‍. വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള ആലപ്പുഴയുടെ മാത്രം പ്രത്യേകതകള്‍ പരിചയപ്പെടുത്തുന്ന മ്യൂസിയം നല്ല ആശയമാണ്. രാത്രികാല ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ മാത്രമേ ഈ മേഖലയ്ക്ക് കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാന്‍ കഴിയൂ. സന്ധ്യയ്ക്കുശേഷം സഞ്ചാരികള്‍ക്ക് വിനോദം പകരുന്ന കലാപരിപാടികളും മറ്റും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പ്രധാന മേഖലയായ കായല്‍ ടൂറിസത്തിന്റെ വികസനത്തിന് ക്രിയാത്മകമായ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജന്മഭൂമി ഇത്തരത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചതെന്ന് മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് അദ്ധ്യക്ഷപ്രഭാഷണത്തില്‍ വ്യക്തമാക്കി.
ഭൂമി ശാസ്ത്രപരമായ സമ്പന്നതയാണ് കേരളത്തിന്റെ നേട്ടം. ഈശ്വരന് കനിഞ്ഞു നല്കിയ അനുകൂലാവസ്ഥയിലൂടെ സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ അതിനു ബദലായി ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരികള്‍ വളരെ കുറയുന്നു എന്നതാണ് കായല്‍ ടൂറിസം മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന് രക്ഷാധികാരി പ്രൊഫ. എന്‍. ശ്രീകുമാര്‍ പറഞ്ഞു. പരമ്പരാഗത രീതിയിലുള്ള ടൂറിസം ആകര്‍ഷകത്വം കുറയുകയാണ്. സ്വീകരണം മുതല്‍ സസ്യാഹാരം നല്കുന്നതില് വരെ വീഴ്ചകള്‍ സംഭവിക്കുന്നു.
അടിസ്ഥാന സൗകര്യക്കുറവാണ് പ്രധാന വെല്ലുവിളി. റോഡുകളുടെ അപര്യാപ്തത പരിഹരിക്കേണ്ടുതുണ്ട്. ഇന്‍ലാന്‍ഡ് വെസല്‍സ് റൂള്‍സ് അനുസരിച്ച് ഇപ്പോള്‍ ലൈസന്‍സ് ലഭിക്കുന്നില്ല. വ്യക്തമായ നിയമങ്ങള്‍ ഒന്നുംതന്നെ ഈ മേഖലയിലില്ല. ഉദ്യോഗസ്ഥര്‍ തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടുദിവസമെങ്കിലും ആലപ്പുഴയില്‍ സഞ്ചാരികള്‍ തങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. സീപ്ലെയിന്‍, വാട്ടര്‍ തീം പാര്‍ക്ക്, ഫോക്ലോര് മ്യൂസിയം തുടങ്ങിയവ സ്ഥാപിച്ചാല്‍ ഇതിനു സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: