കോഴിക്കോട്: വൈദ്യുതിക്കള്ളന്മാര്ക്ക് ഇനി ചാകര. വൈദ്യുതി മോഷണം പിടികൂടാനുള്ള സ്ക്വാഡുകളുടെ (ആന്റി പവര്‍ തെഫറ്റ് സ്ക്വാഡ്) മിന്നല്‍ പരിശോധന പേടിക്കേണ്ട. സോളാര്‍ പവര്‍ പ്ലാന്റ് പരിശോധനക്കുള്ള അധിക ചുമതല സ്ക്വാഡുകള്‍ക്ക് നല്കി വൈദ്യുതബോര്‍ഡ് ഉത്തരവിറക്കി.
പുതിയ ഉത്തരവ് വൈദ്യുതിമോഷണം തടയാനുള്ള സ്ക്വാഡുകളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. നിലവില്‍ ചീഫ് എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരം സിസ്റ്റം ഓപ്പറേഷന് വിംഗിലെ മീറ്റര്‍ ടെസ്റ്റിങ് വിഭാഗമാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ ടെസ്റ്റ് ചെയ്യുന്നത്. സൗരോര്‍ജ്ജ പ്ലാന്റുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാന മെന്നാണ് വിശദീകരണം.
മാര്‍ച്ച് ഒന്നിന്റെ ഉത്തരവില്‍ വൈദ്യുതി മോഷ ണം പിടിക്കുന്നതിനെക്കാള്‍ കൂടുതല്‍ മുന്‍ഗണന സോളാര്‍ പ്ലാന്റുകളുടെ പരിശോധനയ്ക്ക് നല്‍കണമെന്നാണ് കെഎസ്ഇബി ചെയര്മാന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 14 ജില്ലകളിലായി കെഎസ്ഇബിക്ക് 14 എ.പി.ടി സ്ക്വാഡ് യൂണിറ്റുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളമൊട്ടാകെ 45.46 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 25 കോടി ഇനിയും പിരിഞ്ഞുകിട്ടാനുണ്ട്. ഈ തുക വിവിധ സ്ഥലങ്ങളിലായി നിയമക്കുരുക്കുകളില്പെട്ടുകിടക്കുകയാണിത്.
വൈദ്യുതി മോഷണം കണ്ടെത്താനുള്ള സ്ക്വാഡുകളെ സോളാര്‍ പ്ലാന്റ് പരിശോധന കൂടി ഏല്‍പ്പിച്ചത് വന്‍കിട വൈദ്യുത മോഷ്ടാക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന ആരോപണവുമുണ്ട്. വൈദ്യുതി മോഷണം നടക്കുന്നത് ഭൂരിഭാഗവും വന്‍കിട കമ്പനികളിലാണ്.
തിരുവനന്തപുരം, എറണാകുളം, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട് എന്നീ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലാണ് സോളാര്‍ പവര്‍ പ്ലാന്റ് കണക്ഷന് കൂടുതലായി ഉള്ളത്. ഈ മേഖലയില്‍ തന്നെയാണ് വൈദ്യുതിമോഷണവുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലുള്ളതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: