കൊച്ചി: ദേശീയപാത വികസനത്തിനുള്ള അലൈന്മെന്റില് മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തിന് ഇളവനുദിച്ചാല് മറ്റിടങ്ങളിലും സമാന ആവശ്യം ഉയരും. സെപ്റ്റംബറിനകം ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു.
എന്നാല്‍ കീഴാറ്റൂരില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. മറ്റിടങ്ങളില്‍ ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാറിന് പോലീസിന്റെ സഹായം തേടേണ്ടി വരും. കീഴാറ്റൂര്‍ വിഷയം യോഗത്തില്‍ ചര്‍ച്ചയായില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആഗസ്റ്റിന് മുന്‍പ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും നവംബറോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണിയാരംഭിക്കാമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. കാസര്‍കോട് തലപ്പാടി – ചെങ്ങല റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ ഹെക്ടറിന് 7.50 കോടി രൂപ ചെലവു വരും. ഈ തുക നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കും. പകരം പെരിയയില്‍ കണ്ടെത്തിയ 35 ഏക്കര്‍ ഭൂമി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മ്മിക്കാന്‍ വിട്ടുകൊടുക്കും.
എന്‍ എച്ച്് 66 വികസനത്തിന്റെ ഭാഗമായുള്ള പാലോളി, മൂരാട് പാലങ്ങളുടെ നിര്‍മ്മാണം എന്‍എച്ച്എഐ ഏറ്റെടുക്കും. തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള സാഗരമാല പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. ഭാരത്മാല പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന എല്ലാ പദ്ധതികളും വേഗത്തിലാക്കും. എന്‍എച്ച് 66നു പുറമെ കഴക്കൂട്ടം- മുക്കോലക്കല്‍, കൊച്ചി- മധുര, കൊല്ലം-തേനി, തൃശൂര്‍-വാളയാര്‍ പദ്ധതികളാണ് ഭാരത് മാലയിലുള്ളത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ റാമ്പ് നിര്‍മിക്കാനുള്ള മുഴുവന്‍ തുകയും എന്‍എച്ച്എഐ ചെലവാക്കും. 140 കോടി വരുന്ന പദ്ധതിയുടെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദ്ദേശം. ഈ തുക മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്രമന്ത്രി അംഗീകരിച്ചു. തിരുവനന്തപുരം റിങ്റോഡ് പദ്ധതി നടപ്പാക്കല്‍ വേഗത്തിലാക്കും. പദ്ധതിയുടെ അലൈന്മെന്റ് തിട്ടപ്പെടുത്താനും പ്രദേശത്തെ രജിസ്ട്രേഷന് നടപടികള്‍ നിര്‍ത്തിവയ്ക്കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. ജലപാത വികസിപ്പിക്കാന്‍ കേന്ദ്രസഹായം നല്‍കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി ജി സുധാകരന്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: