കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം തന്നെയാണെന്ന വെളിപ്പെടുത്തലുമായി അമ്മ.
ചെക്കിക്കുളം പള്ളിയത്ത് പട്ടികജാതി കോളനിയിലെ ആര്‍ട്ടിസ്റ്റും അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനുമായ കൊയിലേരിയന്‍ സുജിത്ത് (37) എന്ന ദളിത് യുവാവിന്റെ മരണത്തിന് പിന്നില്‍ സിപിഎം നേതൃത്വമാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നുമാണ് സുജിത്തിന്റെ അമ്മ കമലാക്ഷിയുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ ഫെബ്രുവരി നാലിന് രാത്രി എട്ടു മണിക്ക് ശേഷമാണ് സുജിത്ത് കൊല്ലപ്പെട്ടത്. പിറ്റേന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ സൗകര്യം ഒരുക്കിയും ഇന്‍ക്വസ്റ്റ് പോലും നടത്താതെയുമാണ് തലശ്ശേരി ആശുപത്രിയിലേക്ക് പോലീസ് മൃതദേഹം മാറ്റിയതെന്ന് സുജിത്തിന്റെ അമ്മ കമലാക്ഷിയും ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തുംമുമ്പ് സുജിത്ത് ഹൃദയാഘാതത്താല്‍ മരിച്ചെന്ന് പ്രചരിപ്പിക്കാനും ആസൂത്രിത ശ്രമം നടന്നു. എന്നാല്‍, പരിയാരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്ജന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ സുജിത്തിനെ കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുപ്രചാരണത്തിന് പിന്നില്‍ സ്ഥലത്തെ സിപിഎം ഏരിയാ സെക്രട്ടറിയാണെന്നാണ് കമലാക്ഷി ആരോപിക്കുന്നത്. ഏരിയാ സെക്രട്ടറിക്ക് സുജിത്തിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നില്‍. അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനായിട്ടും സുജിത്തിന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് മാത്രമാണ് ഇ.പി. ജയരാജന് എംഎല്‍എ വീട്ടില്‍ വന്നത്. അതിന് ശേഷം നേതാക്കള്‍ ഒരു വിവരവും അന്വേഷിച്ചിട്ടില്ലെന്നും കമലാക്ഷി പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിഗണിക്കാതെ, അസ്വാഭാവിക മരണത്തിനാണ് എടക്കാട് പോലീസ് കേസെടുത്തത്. കണ്ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുന്ന കേസ് പോലീസ് ലാഘവബുദ്ധിയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ പ്രതിഷേധിച്ച് സുജിത്തിന്റെ കുടുംബവും നാട്ടുകാരും ദളിത് സംഘടനകളും ജനകീയ ആക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് മെയ് 30ന് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഇവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: