ബെംഗളൂരു: ജന്മഭൂമി ചടങ്ങിലും നടന് സുരേഷ് ഗോപി നെടുങ്കന്‍ ഡയലോഗ് പറഞ്ഞ് കയ്യടി നേടി. പത്രം സിനിമയിലെ പത്ര മുതലാളിയോട് ചാരക്കേസ് അടിസ്ഥാനമാക്കി വിമര്‍ശിച്ച് പറയുന്ന ഡയലോഗാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചത്.
നാലു കാശിനുവേണ്ടി ശാസ്ത്രജ്ഞരെ കള്ളന്മാരാക്കുന്ന പത്രപ്രവര്‍ത്തനത്തിനെതിരെ ആഞ്ഞടിക്കുന്ന വാക്കുകളായിരുന്നു അവ. അത്തരം ഒരു ഡയലോഗ് സിനിമയില്‍ വരാനുണ്ടായ കാരണവും സുരേഷ്ഗോപി വിശദീകരിച്ചു.
ചാരക്കേസ് കത്തി നിന്നപ്പോള്‍ ഹൈവെ എന്ന സിനിമ ഇറങ്ങിയത്. ശാസ്ത്രജ്ഞന്മാരെ രാജ്യദ്രോഹികളായി കണ്ട് വിമര്‍ശിക്കുന്ന സിനിമയായിരുന്നു അത്. സിനിമ ഇറങ്ങിയപ്പോള്‍ ചാരക്കേസിലെ പ്രതിയായ നമ്പി നാരായണന് എന്നെ കാണാന്‍ ശ്രമിച്ചു. സത്യം മനസ്സിലാക്കി വേണം കുറ്റപ്പെടുത്താനെന്ന ബോധ്യപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
പക്ഷെ ഞാന്‍ കാണാന്‍ പോലും കൂട്ടാക്കിയില്ല. നമ്പിനാരായണന് ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ രാജ്യദ്രോഹം ചെയ്തുവെന്ന ബോധ്യമായിരുന്നു എനിക്ക്. അങ്ങനെയൊരുബോധ്യം എനിക്ക് നല്‍കിയത് പത്രങ്ങളാണ്. പിന്നീട് പരമോന്നത കോടതി ശാസ്ത്രജ്ഞന്മാര് നിരപരാധികളാണെന്ന് വിധിച്ചപ്പോള്‍ ഞാന്‍ അവര്‍ക്കെതിരെ നേര്ത്തെ വാര്‍ത്ത എഴുതിയ പ്രധാന പത്രത്തിന്റെ റെസിഡന്റ് എഡിറ്ററെ വിളിച്ചു.
പത്രങ്ങള്‍ ക്ഷമ പറയണ്ടേയെന്ന് ചോദിച്ചു. അസ്വസ്ഥത ഉണ്ടാക്കുന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇക്കാര്യങ്ങള്‍ ഉടനെ രഞ്ജിപണിക്കരെ വിളിച്ചു പറഞ്ഞു. പത്രം സിനിമയുടെ പിറവി അങ്ങിനെയാണ്. നമ്പിനാരായണന് ഉള്‍പ്പെടെയുള്ളവരോട് ചെയ്തതിന്റെ ഒരു പ്രായശ്ചിത്തം കൂടിയാണിത്.
എന്റെ അഭിപ്രായം കൂടി പരിഗണിച്ച് രഞ്ജിപ്പണിക്കര്‍ ശക്തവും കുറിക്കു കൊള്ളുന്നതുമായ വാക്കുകള്‍ എഴുതി. തകര്‍പ്പന്‍ സിനിമയുടെ വിജയത്തിന് കാരണവും അതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: