തിരുവനന്തപുരം: ആര്‍സിസിയില്‍ ആധുനിക രക്ത പരിശോധന സംവിധാനം ഏര്‍പ്പെടുത്താനുള്ള ആവശ്യം സര്‍ക്കാര്‍ അട്ടിമറിച്ചു. എച്ച്ഐവി ടെസ്റ്റ് നടത്തുന്നതിലും രക്തം സ്വീകരിക്കുന്നതിലും ഗുരുതര വീഴ്ച തുടങ്ങിയിട്ട് മാസങ്ങളായി. രോഗികളും രക്തദാതാക്കളും ആശങ്കയില്‍. ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച ഒരു കുട്ടി എച്ച്ഐവി ബാധിച്ച് മരിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം ഇടുക്കി സ്വദേശിയായ 14 കാരിക്ക് ഇതേ അവസ്ഥ ഉണ്ടായതായി പരാതി ഉയര്‍ന്നു.
രക്തം സ്വീകരിക്കുന്നതിലും പരിശോധനകളിലും അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പലതും പാലിക്കുന്നില്ല. ഇക്കാര്യം സൂചിപ്പിച്ച് ട്രാന്സിഷന് മെഡിസിന് മേധാവിയായ ഡോക്ടര്‍ വകുപ്പിന് എഴുതിയ കത്ത് ആര്‍സിസിയെ തന്നെ ബാധിച്ച ഗുരുതര രോഗം വെളിപ്പെടുത്തുന്നതാണ്. മൂന്ന് പ്രാവിശ്യം എച്ച് ഐ വി പോസിറ്റീവ് കണ്ടെത്തിയ ആളില്‍ നിന്ന് പലതവണ രക്തം സ്വീകരിച്ചു. മാസങ്ങള്‍ക്ക് ശേഷം നടന്ന പരിശോധനയില്‍ രോഗം ഉണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് ദാതാവിനെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഇവിടത്തെ രക്ത ബാങ്കില്‍ നിന്ന് ‘ഒരു സ്വകാര്യ ആശുപത്രിക്ക് നല്കിയ പത്ത് യൂണിറ്റ് രക്തത്തില്‍ ഒന്ന് എച്ച്ഐവി പോസിറ്റീവായിരുന്നു. ആര്‍സിസിയില്‍ ഇത് കണ്ടെത്താനായില്ല. മാത്രമല്ല രക്തം നല്കാന് എത്തുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാടെ ഉപേക്ഷിച്ച രീതിയാണ് ഇപ്പോള്‍. കൗണ്‍സിലിങ്ങിലൂടെ പല വിവരങ്ങളും ആരായാറുണ്ടെങ്കിലും അവയെല്ലാം അട്ടിമറിച്ചതായി രക്തം നല്‍കാനെത്തുന്നവര്‍ തന്നെ പരാതിപ്പെടുന്നു.
ഇതിനെല്ലാം പരിഹാരമായി ആധുനിക സംവിധാനമായ ന്യൂക്ലിയസ് ആസിഡ് ആപ്ലിക്കേഷന്‍ ടെസ്റ്റായ നാറ്റ് ഉപയോഗപ്പെടുത്തണമെന്ന വിദഗ്ദ്ധരുടെ ആവശ്യവും അട്ടിമറിച്ചു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ രക്തദാതാവിന്റെ രക്തത്തിലെ എച്ച്ഐവി വൈറസിനെ കണ്ടെത്താനാകുന്ന പരിശോധനാ രീതിയാണിത്. ഈ ആവശ്യം വിദഗ്ദ്ധര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഗുണ നിലവാരമില്ലാത്ത ഉത്തരേന്ത്യന്‍ കമ്പനിയുടെ ഉപകരണങ്ങളും രീതിയും തുടരാനായിരുന്നു അധികൃതര്‍ക്ക് താല്‍പ്പര്യം.
വിദേശ നിര്‍മ്മിത സംവിധാനങ്ങള്‍ക്ക് മാത്രമെ നിലവില്‍ ഗുണ നിലവാരമുള്ള പരിശോധന നടത്താനാകൂ എന്ന നിര്‍ദേശവും ആരോഗ്യ വകുപ്പ് അവഗണിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു. രണ്ട് കുട്ടികള്‍ക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചതിന് പ്രധാന കാരണം ഇത്തരം ഗുണനിലവാരമില്ലാത്ത പരിശോധനയിലൂടെയാണ്. എന്നാല്‍ ആര്‍സിസിക്ക് ഇക്കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സ്ഥാപന മേധാവികളും ആരോഗ്യ വകുപ്പും പറയുന്നത്. പ്രശ്നം രോഗികളില്‍ ആശങ്ക പരത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: