ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന്റെ കുടുംബാധിപത്യ രാഷ്ട്രീയത്തെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് ദല്‍ഹിയില്‍ നടത്തിയ ജന്‍ ആക്രോശ പരിപാടി കുടുംബ ആക്രോശമായി ചുരുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ഓരോ സംസ്ഥാനത്തും പുറത്താക്കിക്കൊണ്ടിരിക്കുന്ന ഒരു കുടുംബവും അവരുടെ സേവകരും ജനരോഷത്തെ പ്രതിനിധാനം ചെയ്യുന്നതായി നടിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് അപ്രസക്തമാണെന്ന് വീണ്ടും തെളിയിക്കുകയാണ് രാഹുലിന്റെ റാലി. അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിനെതിരെ ദല്‍ഹി രാം ലീല മൈതാനത്ത് കോണ്‍ഗ്രസ് ഇന്നലെ റാലി സംഘടിപ്പിച്ചിരുന്നു. രാഹുല്‍ അധ്യക്ഷനായതിന് ശേഷം ദല്‍ഹിയില്‍ നടത്തിയ ആദ്യ റാലിയാണിത്. കോണ്‍ഗ്രസ് വിഭാഗീയ രാഷ്ട്രീയത്തില്‍ അഭയം തേടിയിരിക്കുകയാണെന്ന് ഷാ കുറ്റപ്പെടുത്തി. അവരുടെ ഇന്ത്യാ വിരുദ്ധ മനോഭാവമാണ് ഇന്നത്തെ റാലിയും നല്‍കുന്നത്. ജനരോഷം കാണണമെങ്കില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ നോക്കുകയാണ് വേണ്ടത്.
എത്രത്തോളം ദയനീയമായാണ് പാര്‍ട്ടിയെ ജനങ്ങള്‍ ഓരോ സംസ്ഥാനത്തും പരാജയപ്പെടുത്തിയതെന്ന് കാണാന്‍ സാധിക്കും. കോണ്‍ഗ്രസ്സിന്റെ അഴിമതിയും നുണയും വിഭാഗീയതയും രാജ്യം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: