കാസര്‍കോട്: പെരിയയിലുള്ള കേരള കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ ഭാവിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു പറഞ്ഞു. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനമായ മണിപ്പാല്‍, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോകുന്ന സാഹചര്യവും അദ്ദേഹം എടുത്തുപറഞ്ഞു. പെരിയ കേന്ദ്ര സര്‍വകലാശാലയുടെ പുതിയ കാമ്പസ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു കൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
പുരാതനകാലത്ത് തന്നെ ലോകമെമ്പാടു നിന്നുമുള്ളവര്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഭാരതത്തിലെ നാളന്ദ, തക്ഷശില പോലുള്ള പ്രശസ്തമായ സര്വകലാശാലകളിലെത്തിയിരുന്നു. പിന്നീട് ബ്രീട്ടീഷ് അധിനിവേശത്തോടെ അത് ശിഥിലമായി. ഇന്ന് വിദ്യാഭ്യാസരംഗത്ത് പുതിയ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. വിദ്യാഭ്യാസം അറിവ് നേടുന്നതിനു മാത്രമുള്ളതല്ല, ശാക്തീകരണത്തിനുള്ളതാണ്. ഗൂഗിളിലൂടെ നേടുന്ന അറിവിന് പകരമാവില്ല ഗുരുവെന്നും ഉപരാഷ്ട്രപതി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിനെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പോലെ ഏതു സാധാരണക്കാരനും ഉന്നത സ്ഥാനങ്ങളിലെത്താവുന്നതാണ്. സുന്ദര്‍ പിച്ചെ, ഇന്ദ്ര നൂയി, തുടങ്ങി വന്‍കിട ബഹുരാഷ്ട്ര കമ്പനികളിലെല്ലാം തന്നെ തലപ്പത്ത് ഇന്ത്യക്കാരാണ്. വിദേശത്തെ ഉന്നത സ്ഥാപനങ്ങളിലുള്ള രണ്ടിലൊരാള്‍ ഇന്ത്യക്കാരാണ്. അതില്‍ത്തന്നെ രണ്ടിലൊരാള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കുട്ടികളുടെ മികച്ച ഭാവിക്കായി പ്രകൃതിയും സംസ്കൃതിയും ഒന്നിച്ചു ചേരേണ്ടതുണ്ട്.
ലോകമെമ്പാടുമായി 800 സര്‍വകലാശാലകള്‍ ഉണ്ടായിട്ടും ഇന്ത്യയില്‍ നിന്നും ഒരെണ്ണംപോലും ആഗോളതലത്തില്‍ ഒന്നാമതെത്തിയിട്ടില്ല. ഇതിന്റെ കാരണത്തെക്കുറിച്ച് അക്കാദമിക സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതാണ്. അതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ഉതകും വിധം ഇന്ത്യന്‍ വിദ്യാഭ്യാസം ഉടച്ചുവാര്‍ക്കേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഉന്നത വിദ്യഭ്യാസ രംഗത്ത് ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണെങ്കിലും ഇന്ത്യയുടെ എന്റോള്‍മെന്റ് നിരക്ക് 25ശതമാനമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 65 ശതമാനം പേര് 35 വയസ്സിനു താഴെയാണ്. കൂടുതല്‍ പേര് ഇനിയും വിദ്യാഭ്യാസം നേടേണ്ടതുണ്ട്. മഹത്തായ സാംസ്കാരിക, പൈതൃക പാരമ്പര്യത്തിന്റെ അവകാശികളാണ് നിങ്ങളെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. ഭാരതത്തിന്റെ പുരോഗതി നാള്‍ക്കുനാല്‍ വര്‍ദ്ധിച്ച് വരുന്നത് കൊണ്ട് തന്നെ ഭാവി ഇന്ന് ശോഭനമാണ്.
രാഷ്ട്രസ്നേഹത്തില്‍ കുറഞ്ഞതൊന്നും പൗരനില്‍ നിന്നുണ്ടാകാന്‍ പാടില്ല. രാജ്യം ഒരു ശരീരം പോലെയാണ്. ആ ശരീരത്തിന് എന്ത് സംഭവിച്ചാലും നമ്മുക്ക് വേദനയുണ്ടാകും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ എന്ത് സംഭവിച്ചാലും ഭാരതീയര്‍ക്ക് ഉത്കണ്ഠയുണ്ടാകണം. വിവിധ സംസ്കാരങ്ങള്‍ കൊണ്ടും സപ്തഭാഷകള്‍ കൊണ്ടും സമ്പന്നമായ നാടാണ് കാസര്‍കോട്. തെയ്യവും പൂരക്കളിയും യക്ഷഗാനവും അതിന്റെ മതിപ്പ് വര്‍ദ്ധിപ്പിക്കുന്നു.
ചടങ്ങില്‍ സംസാരിച്ച തുറുമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് താന്‍ എംപിയായിരുന്ന കാലം മുതലുള്ള കാസര്‍കോടിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിശദീകരിച്ചു. പി.കരുണാകരന് എംപി, യുജിസി അംഗം ഡോ.ജി.ഗോപാല്‍ റെഡ്ഡി, രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന് നായര്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ സ്വാഗതവും സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. കെ.ജയപ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: