കൊച്ചി: പ്രതികരണം പതിവാക്കിയ കേരളത്തിലെ ചില സാംസ്കാരിക നായകരെ ‘നായക’ളെന്നു വിളിച്ച് അഡ്വ. ജയശങ്കര്‍. ഏറെ വിവാദമാകാവുന്ന ഈ പരാമര്ശത്തോടെങ്കിലും അവര്‍ പ്രതികരിക്കുമോ എന്നറിയാന്‍ സാംസ്കാരിക ലോകം. സാമൂഹ്യ മാധ്യമങ്ങളില്‍ ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ് പ്രചരിപ്പിച്ച് ജനങ്ങള്‍ നിലപാടു പങ്കുവെക്കുന്നു. ഇനിയെങ്കിലും നാവുയര്ത്തുമോ എന്നാണ് പലരുടെയും ചോദ്യം.
‘മഹാരാജാവ്’ മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയില്‍ ‘ലോകമഹാ മുതലാളി’യുടെ കണ്വന്ഷന് സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയിട്ടും ആ സ്ഥലത്തിടനുത്തുള്ള, പോലീസ് കസ്റ്റഡി മര്‍ദ്ദനത്തിലൂടെ കൊലപ്പെടുത്തിയ വരാപ്പുഴ ശ്രീജിത്തിന്റെ വീട്ടില്‍ പോകാത്തതിനെ സംബന്ധിച്ചാണ് ജയശങ്കറിന്റെ പോസ്റ്റ്.
മുഖ്യമന്ത്രയും നാല് സിപിഐ മന്ത്രിമാരും ജില്ലയിലുണ്ടായിരുന്നിട്ട് അവരും പോയില്ല. ഈ വിഷയത്തില്‍ സാംസ്കാരിക നായകരുടെ മൗനത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലാണ് ജയശങ്കറിന്റെ ‘നായ’ പ്രയോഗം. മാത്രമല്ല, ‘കുരയ്ക്കാനും കടിക്കാനുംതുടങ്ങുന്നവരെന്ന’ വിശദീകരണവും നല്കുന്നു.
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ: ” സച്ചിദാനന്ദന് മുതലിങ്ങാട്ടുളള സാംസ്കാരിക നായകളും മഹാനിദ്രയിലാണ്. പാര്‍ട്ടി ഓഫീസില്‍ നിന്ന് അറിയിപ്പു കിട്ടിയാലുടന്‍ കുരയ്ക്കാനും കടിക്കാനും തുടങ്ങും. അതുവരെ വിശ്രമം.
ബോള്‍ഗാട്ടിയില്‍ ലോകമഹാമുതലാളി എംഎ യൂസഫലി കോടികള്‍ മുടക്കി പണിതുയര്‍ത്തിയ ലുലു കണ്വെന്ഷന് സെന്ററിന്റെയും ഹയാത് ഹോട്ടലിന്റെയും ഉദ്ഘാടനം ബഹു കേരള മഹാരാജാവ് പിണറായി വിജയന് തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു. അലി മുതലാളി മാന്യനാണ്, ഭൂമിയുടെ ഉപ്പാണ് എന്നൊക്കെ തട്ടിമൂളിച്ചു.
ബോള്‍ഗാട്ടിയില്‍ നിന്ന് കാറില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ വരാപ്പുഴ ദേവസ്വംപാടത്ത് എത്താം. ജനകീയ പോലീസിന്റെ സ്നേഹ പരിലാളനമേറ്റു കാലഗതി പ്രാപിച്ച ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാം.
മഹാരാജാവിന്റെ കൊടിവച്ച കാര്‍ വരാപ്പുഴ പാലം കടന്നാണ് പറവൂര്‍ക്കു പോയത്. പക്ഷേ ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ശ്രീജിത്തിന്റെ വീട്ടില്‍ പോകുന്നുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കനത്ത മൗനമായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: