കണ്ണൂര്‍: പോലീസ് സഹകരണ സംഘത്തിന്റെ തലപ്പത്തുനിന്നു ജില്ലാ പൊലീസ് മേധാവിയെ ഒഴിവാക്കി സംഘം കൈപ്പിടിയിലൊതുക്കാന്‍ സിപിഎമ്മിന്റെ രഹസ്യനീക്കം. മൂന്നു മാസം കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജില്ലാ പൊലീസ് മേധാവിയെ ഒഴിവാക്കി സിപിഎം അനുകൂലികളായ പോലീസുകാരുടെ നേതൃത്വത്തില്‍ സൊസൈറ്റി ഭരണം കൈപ്പിടിയിലൊതുക്കാന്‍ ശ്രമം നടക്കുന്നത്.
2014ലെ തിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂര്‍ ഡിവൈഎസ്പിയെ ഒരു വിഭാഗം പോലീസുകാര്‍ ആക്രമിക്കുക പോലും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഏതാനും പൊലീസുകാര്‍ സസ്പെന്‍ഷനിലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയുള്ള കേസ് കോടതിയില്‍ തുടരുന്നതിനിടെയാണ് സൊസൈറ്റി പിടിച്ചെടുക്കാനുളള പുതിയ നീക്കം പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അറിവോടെ നടക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
കണ്ണൂര്‍ ജില്ലയിലെ പോലീസുകാരും മറ്റു ജീവനക്കാരുമടക്കം ആറായിരത്തിലേറെ അംഗങ്ങളുള്ള പോലീസ് സഹകരണ സംഘത്തിന്റെ സ്ഥിരം പ്രസിഡന്റ് സ്ഥാനം അതത് സമയത്തെ ജില്ലാ പോലീസ് മേധാവിക്കാണ്. ജി.ശിവവിക്രമാണ് ഇപ്പോഴത്തെ പ്രസിഡന്റ്. പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്നാണ് സഹകരണ സംഘത്തിന്റെ ചെക്കുകള്‍ ഒപ്പു വയ്ക്കുന്നത്. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും പോലീസ് മേധാവിയുടെ സാന്നിധ്യം സഹായിച്ചിരുന്നു. എന്നാല്‍, സംഘം പ്രവര്‍ത്തനത്തില്‍ എസ്പിയുടെ മേല്നോട്ടമുണ്ടാകുന്നത് ഒഴിവാക്കാന്‍ നിയമാവലി ഭേദഗതി നടത്തി എസ്പിയുടെ അധികാരം ഇല്ലായ്മ ചെയ്യാനുളള നീക്കമാണ് നടക്കുന്നത്. ജില്ലാ പോലീസ് മേധാവിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിവാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളെ പ്രസിഡന്റ് ആക്കാനാണ് നീക്കം നടക്കുന്നത്. ഇനി മുതല്‍ പ്രസിഡന്റ് സ്ഥാനത്ത് ജില്ലാ പൊലീസ് മേധാവിയുണ്ടാകില്ല. എന്നാല്‍ നിയമാവലി ഭേദദഗതിയും നിയമവിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സഹകരണ സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതല്ലാതെ ബൈലോ (നിയമാവലി) ഭേദഗതി ചെയ്യാനുള്ള അവകാശം അഡ്മിനിസ്ട്രേറ്റര്മാര്ക്കില്ലെന്നും ഒരു സംഘത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനുള്ള അവകാശം സംഘത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കാണെന്ന് മുളള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
നിക്ഷേപം, ഹ്രസ്വകാല–ദീര്‍ഘകാല വായ്പകള്‍, അടിയന്തര വായ്പ, ചിട്ടി, ഇന്‍ഷുറന്‍സ് തുടങ്ങി കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് കണ്ണൂര്‍ പോലീസ് സഹകരണ സംഘം വഴി ഒരോ വര്‍ഷവും നടക്കുന്നത്. 110 കോടി രൂപയാണ് സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ നിക്ഷേപം. ഏതാനും വര്‍ഷങ്ങളായി നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് സംഘത്തിന്റെ ഭരണം പിടിക്കാന്‍ രാഷ്ട്രീയക്കളികള്‍ സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: