ഇരിട്ടി: തലശ്ശേരി- വളവുപാറ കെഎസ്പിടി റോഡ് വികസനത്തില്‍ ഉള്‍പ്പെട്ട ഇരിട്ടി ടൗണിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം പരിഹരിക്കുന്നതിന് ഇന്ന് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും വ്യാപാരി സംഘടനാ പ്രതിനിധികളുടേയും യോഗം നടക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 11ന് ഇരിട്ടി തഹസില്‍ദാരാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. പുതുതായി നിര്‍മ്മിക്കുന്ന ഇരിട്ടി പാലത്തിനോട് ചേര്‍ന്ന ഭാഗത്തെ റവന്യു ഭൂമി കയ്യേറി സ്ഥാപിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതു സംബന്ധിച്ച് തിരുമാനം എടുക്കുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. കെഎസ്ടിപി ഏറ്റെടുത്ത സ്ഥലം പ്രയോജനപ്പെടുത്തി നിലവിലുള്ള രീതിയില്‍ നിര്‍മ്മാണം നടത്തിയാല്‍ മതിയെന്ന് കാണിച്ച് വ്യാപാരി സംഘടനകള്‍ കെഎസ്ടിപിക്കും നഗരഭരണകൂടത്തിനും കത്ത് നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് നേരത്തെ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലും തീരുമാനമുണ്ടായിരുന്നില്ല. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യം ശക്തമായി ഉയരുന്നുണ്ട്്. റവന്യു ഭൂമി കയ്യേറ്റം എത്രയുണ്ടെന്ന് കണ്ടെത്താന്‍ സര്‍വ്വെ നടത്തണമെന്ന് കാണിച്ച് കെ.എസ്.ടി.പി താലൂക്ക് സര്‍വ്വെയര്‍ക്ക് കത്തുനല്‍കിയിരുന്നു. സര്‍വ്വെക്ക് മുന്‍മ്പ് പ്രശ്നം പരിഹരിക്കുന്നതിനാണ് തഹസില്‍ദാര്‍ യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയോഗത്തില്‍ റോഡ് വികസനംഉണ്ടാകുമ്പോള് വ്യാപാരികള്‍ക്ക് ഉണ്ടാവുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ 20വര്‍ഷം മുന്‍മ്പ് സ്ഥാപിച്ച ഓവുചാല്‍ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനം മാത്രമെ സാധ്യമാകും. നിലവുലുള്ള ഒവുചാല്‍ മാറ്റി പുതിയവ സ്ഥാപിക്കണമെങ്കില്‍ കയ്യേറിയ റവന്യു ഭൂമി കൂടി പ്രയോജനപ്പെടുത്തണം. നേരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നടന്ന ജനപ്രതിനിധികളുടേയും വ്യാപാരി സംഘടനകളുടേയും യോഗത്തില്‍ ഉണ്ടാക്കിയ തീരുമാനം കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുടെ നിലപാട് ഒരാഴ്ച്ചക്കുള്ളില്‍ അറിയിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം വീണ്ടും യോഗം ചേര്‍ന്ന് ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാക്കാനായിരുന്നു ധരണ. വ്യാപാരികള്‍ അവരുടെ തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചതല്ലാതെ പൊതുവായ തീരുമാനം ഉണ്ടായിട്ടില്ല.
ഇരിട്ടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനാല്‍ റോഡിന്റെ അലൈന്മെന്റില് കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇതുമൂലം പുതിയ പാലത്തിലേക്ക് ചേരും വിധം നിലവിലുള്ള റോഡിന്റെ ഘടനയിലും വലിയ മാറ്റം വരും. ഇതിനായി പാലത്തിന് സമീപഭാഗത്തെ കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ചു മാറ്റണം. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് കെഎസ്ടിപി ഏറ്റെടുത്ത ഭാഗം പ്രയോജനപ്പെടുത്തിയാല്‍ പുതിയ ഓവുചാല്‍ നിര്‍മ്മിക്കാനാവില്ല. നിലവിലുള്ള ഓവുചാല്‍ കഴിഞ്ഞ്് ഒരുമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ റവന്യു ഭൂമി കയ്യേറിയാണ് പല കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഇത്രയും ഭാഗം തിരിച്ചു പിടിക്കുന്നതിന് താലൂക്ക് സര്‍വെ വിഭാഗം സര്‍വ്വെ നടത്തി അതിരു തിരിക്കണം. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹാരമായില്ലെങ്കില്‍ സര്‍വ്വെയുമായി മുന്നോട്ട് പോകാനാണ് റവന്യു വകുപ്പിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: