കോവളം: വിദേശവനിത ലിഗയുടെ കൊലപാതകത്തിന്റെ ചുരുള്‍ നിവരുമ്പോള്‍ പുറത്താവുന്നത് കോവളത്തെ കീഴടക്കിയ ജങ്കികളുടെ തേര്‍വാഴ്ച. വിനോദ സഞ്ചാരികള്‍ ഏതുരാജ്യത്ത് നിന്നുള്ളവരായാലും അവരുടെ ആവശ്യമറിഞ്ഞ് സഹായിക്കാന്‍ കോവളത്ത് അവരുണ്ടാവും. കൊണ്ടുനടന്ന് നാടുകാണിക്കും ബോട്ടിങിന് കൊണ്ടുപോകും. അവരുടെ ഏതാവശ്യവും കൃത്യമായി മനസ്സിലാക്കി വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കും.
കാതില്‍ കമ്മലിട്ട് മുടിനീട്ടിവളര്‍ത്തി കളര്‍ ചെയ്ത്, കണ്ണില്‍ കരിയെഴുതി പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലാണ് ഇവരുടെ വേഷവിധാനം. മിക്കവാറും ടൂവീലറുകളിലാണ് സഞ്ചാരം. നാട്ടുകാര്‍ ഇവരെ ‘ജങ്കികള്‍’ എന്നാണ് വിളിക്കുന്നത്. സര്‍ക്കാരിന്റെ അനുമതിയോടെയല്ല ജങ്കികളുടെ പ്രവര്‍ത്തനം. സര്‍ക്കാരിന്റെ അംഗീകാരമുള്ള ഒരു ഗൈഡ് പോലും ഇവിടെയില്ല.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ആള്‍ക്കാരുടെ പൂര്‍ണവിവരം പോലീസിന് പോലും ലഭ്യമല്ല. ഇവര്‍ ആരാണെന്നോ എവിടുത്തുകാരാണെന്നോ പോലീസിന് അറിയില്ല. പൂവാര്‍, വര്‍ക്കല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളിലേക്കും ബോട്ടിങിനുമായി വിദേശികളെ കാന്‍വാസ്—ചെയ്യാനും ധാരാളം പേര് ഉണ്ടാകും. ഹോട്ടലുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ചാണ് ജങ്കികള്‍ വിദേശികളെ വലയിലാക്കുന്നത്.
ഒരു വിദേശിയെ കിട്ടിയാല്‍ അവരെക്കൊണ്ടുനടന്ന് അവരുടെ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു കൊടുത്തു മടക്കി അയക്കുന്നതുവരെ ഇവര്‍ കൂടെയുണ്ടാകും. പല രാജ്യങ്ങളില്‍ നിന്ന് വിവിധ സ്വഭാവക്കാരായ സഞ്ചാരികളാണ് കോവളത്ത് എത്തുന്നത്. ഗ്രാമീണഭംഗി കണ്ട്—ഇവിടുത്തെ ജീവിതങ്ങള്‍ മനസ്സിലാക്കി പഠനത്തിനും ഗവേഷണത്തിനുമായി വരുന്നവര്‍, ഉല്ലാസത്തിനായി വരുന്നവര്‍ എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് സഞ്ചാരികള്‍ വരുന്നത്. എല്ലാ അര്‍ത്ഥത്തിലും ജീവിതം ആസ്വദിക്കാന്‍ വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാരാണ് പലപ്പോഴും ജങ്കികളുടെ വലയില്‍ പെടുന്നത്.
ഇവരുടെ ഏതാഗ്രഹവും സാധിച്ചു കൊടുത്ത് വിശ്വാസ്യത നേടിയെടുക്കുന്ന ജങ്കികള്‍ ഇവരെ തങ്ങളുടെ നിയന്ത്രണത്തിലാക്കും. മദ്യവും നാടന്‍ കഞ്ചാവും മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ്, ഹെറോയിന്‍ തുടങ്ങിയ മുന്തിയ ഇനം മയക്കു മരുന്നുകള്‍ വരെ കിട്ടുന്ന സ്ഥലം അവര്‍ കാട്ടിക്കൊടുക്കും. കൂടാതെ വിദേശികളുടെ ലൈംഗിക സംതൃപ്തിക്ക് വേണ്ടുന്ന കാര്യങ്ങളും ജങ്കികള്‍ സാധിച്ചുകൊടുക്കുന്നു.
ജങ്കികളുടെ മുഴുവന്‍ ചെലവും അവരുടെ വലയിലാകുന്ന വിദേശികളാകും വഹിക്കുന്നത്. തിരികെ പോകുമ്പോള്‍ നല്ലൊരു തുക വേറെയും കൊടുക്കും. അടുത്ത ഒരാളെ കിട്ടുന്നതുവരെ ആര്‍ഭാട ജീവിതത്തിന് ആ തുക മതിയാകും. പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും യാതൊരു നിയന്ത്രണവും ഇല്ലാത്തതും ആവശ്യംപോലെ പണം ലഭിക്കുന്നതുമാണ് ജങ്കികളുടെ എണ്ണം കൂടാന്‍ കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: