രാജ്യം ഉറ്റുനോക്കുന്ന ബലപരീക്ഷണമാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പ് ബിജെപിക്കു പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനം കോണ്‍ഗ്രസ്സിനാണ്. അതിലേറെ രാഹുല്‍ ഗാന്ധിക്കാണ്. ഒരു തെരഞ്ഞെടുപ്പ് പരാജയം കൂടി താങ്ങാന്‍ കോണ്‍ഗ്രസ്സിനും രാഹുലിനും കഴിയില്ല. അടുത്തിടെ വന്ന സര്‍വ്വേകള്‍ ഒരു കാര്യം ഉറപ്പാക്കിക്കഴിഞ്ഞു; കോണ്‍ഗ്രസ്സിന് വീണ്ടും ഭരണത്തിലേറാന്‍ കഴിയില്ല. തോറ്റുകഴിഞ്ഞ കോണ്‍ഗ്രസ് ജീവന് നിലനിര്‍ത്താനുള്ള ബദ്ധപ്പാടിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതിയ ‘സ്റ്റാര്‍ ക്യാമ്പയ്നര്‍’ യോഗി ആദിത്യനാഥും കര്‍ണാടകത്തില്‍ വ്യാപകമായ പ്രചാരണത്തിന് എത്തുന്നതിനു മുന്‍പത്തെ അവസ്ഥയാണിത്. അവിടെയാണ് ബിജെപിക്ക് പ്രതീക്ഷ വലുതായിട്ടുള്ളത്. തനിയെ അധികാരത്തിലേറാന്‍ കഴിയുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നതിനെ പ്രാധാന്യത്തോടെ എല്ലാവരും കാണുന്നതും അതുകൊണ്ടാണ്.
മൂന്ന് പ്രധാന സര്‍വ്വേ ഫലങ്ങളാണ് ഏപ്രില്‍ മൂന്നാം വാരം പുറത്തുവന്നത്. അതിലൊന്നും ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പറയുന്നില്ല. പക്ഷെ, കോണ്‍ഗ്രസ്സിന് ഇനി അധികാരത്തിലേറാന്‍ കഴിയില്ലെന്ന് അവ മൂന്നും വ്യക്തമാക്കുന്നു. ഇനി സര്‍വേകള്‍ ഒന്ന് നോക്കാം. ‘ഇന്ത്യ ടുഡേ’ കണ്ടെത്തിയത് കോണ്‍ഗ്രസ്സിന് 90 മുതല്‍ 101 വരെ സീറ്റുകളേ ലഭിക്കൂ എന്നാണ്; ബിജെപിക്ക് 95; ജെഡിഎസിന് 40. ‘ടൈംസ് നൗ’ വിന്റെ വിലയിരുത്തലില്‍ കോണ്‍ഗ്രസ്സിന് 91; ബിജെപിക്ക് 89; ജെഡിഎസിന് 40. എബിപി പറയുന്നത് ബിജെപിയാവും ഏറ്റവും വലിയ കക്ഷി എന്നാണ്. സീറ്റ് 89- 95. കോണ്‍ഗ്രസിന് 85- 91, ജെഡിഎസിന് 32- 38. ‘ടൈംസ് നൗ’ പറയുന്നത് ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ്. നരേന്ദ്ര മോദിക്ക് എത്രമാത്രം പിന്തുണയുണ്ട് എന്നതും സര്‍വേകള്‍ ഉന്നയിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ പോലും വലിയ പിന്തുണയാണ് അദ്ദേഹത്തിന് കിട്ടിയത്. എഴുപത് ശതമാനത്തോളം പേര് മോദിയെ ആരാധിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. അതാണ് സൂചിപ്പിച്ചത്, മോദിയുടെ പ്രചാരണം കര്‍ണാടകത്തിലെ സ്ഥിതിഗതികള്‍ വീണ്ടും ബിജെപിക്ക് അനുകൂലമാക്കും.
കര്‍ണാടകത്തില്‍ പരാജയപ്പെട്ടാല്‍ രാഹുല്‍ ഗാന്ധിക്ക് മുഖമുയര്‍ത്താന്‍ കഴിയാതെ വരും എന്നതൊക്കെ എല്ലാവര്‍ക്കുമറിയാം. കയ്യിലുള്ള കുറെ സംസ്ഥാനങ്ങള്‍ ഇതിനകം കോണ്‍ഗ്രസ്സിന് കൈമോശം വന്നിരിക്കുന്നു. ഏറ്റവുമൊടുവില്‍ മേഘാലയയും ഹിമാചല്‍ പ്രദേശും. ഹിമാചലില്‍ ബിജെപി അന്‍പത് ശതമാനത്തിലേറെ വോട്ടുകളുമായാണ് ഭരണത്തിലേറിയത്. മേഘാലയയില്‍ പഠിച്ചപണി പതിനെട്ടും രാഹുലും കൂട്ടരും പയറ്റിയിട്ടും അടിതെറ്റി. അതിലേറെ ദയനീയമായിരുന്നുവല്ലോ ത്രിപുരയിലെയും നാഗാലാന്റിലെയും അവരുടെ അവസ്ഥ. ഇനി ബാക്കിയുള്ളത് വെറും രണ്ടര സംസ്ഥാനങ്ങളാണ്; പഞ്ചാബ്, കര്‍ണാടക, മിസോറാം, പോണ്ടിച്ചേരി. മിസോറാമിനെയും പോണ്ടിച്ചേരിയെയും കൂട്ടി ‘അര’ യായി കണ്ടാല്‍ മതി.
കോണ്‍ഗ്രസ്സിന് തിരികെ ഭരണത്തിലേറാന്‍ കഴിയുന്ന ഏക സംസ്ഥാനമായാണ് കര്‍ണാടകത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടിരുന്നത്. അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. സിദ്ധരാമയ്യ എന്ന മുഖ്യമന്ത്രി അത്രമാത്രം ‘പോപ്പുലര്‍’ ആണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി. ‘രാഹുല്‍ ഗാന്ധി വരേണ്ടതില്ല, എനിക്ക് തന്നെ കര്‍ണാടകത്തില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് വരെ ഈ മുഖ്യമന്ത്രി പറഞ്ഞിരുന്നുവല്ലോ. പക്ഷെ, കൊടികുത്തിവാണ അഴിമതി, ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുമായുണ്ടാക്കിയ രഹസ്യ ബാന്ധവം, കാര്‍ഷിക രംഗത്തുണ്ടായ ദയനീയ പരാജയം, അതിലൂടെ ഏതാണ്ട് 3,500ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്, ബെംഗളൂരു പോലുള്ള ഒരു മഹാനഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത്, ഒട്ടേറെ വികസന പദ്ധതികള്‍ താളം തെറ്റിയത്, രാഷ്ട്രീയലാഭത്തിനായി ഹിന്ദു സമൂഹത്തെ ഛിന്നഭിന്നമാക്കാനുള്ള ഗൂഢശ്രമങ്ങള്‍. ഇതൊക്കെ ജനമനസ്സില്‍ നിന്ന് മറച്ചുവെക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പക്ഷെ എല്ലാം പതുക്കെപ്പതുക്കെ പുറത്തു വന്നു. കോണ്‍ഗ്രസ്സുകാരെപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തി. സ്വന്തം തട്ടകത്തില്‍ അദ്ദേഹത്തിന് വിജയം ഉറപ്പില്ലാതെയായത് പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ കൊണ്ടുകൂടിയാണ്. അതുകൊണ്ടാണ് സ്വന്തം സമുദായത്തിന് മേല്‍ക്കൈ ഉണ്ടെന്ന് സ്വയം കരുതുന്ന ഒരു മണ്ഡലത്തില്‍ക്കൂടി മത്സരിക്കേണ്ടി വന്നത്. അതായത് സിദ്ധരാമയ്യ കുടുംബത്തിന് മൂന്ന് സീറ്റുകള്‍ രാഹുല്‍ ഗാന്ധി ദാനം ചെയ്തു; രണ്ടെണ്ണം മുഖ്യമന്ത്രിക്ക്, ഒന്നു പുത്രന്.
പിസിസി പ്രസിഡന്റ് ആണ് മുഖ്യമന്ത്രിയുടെ ഒരു ശത്രു; മന്ത്രിസഭാംഗമായ ഡികെ ശിവകുമാര്‍ രണ്ടാമന്.
ഇവിടെ കുറെ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി നാം കാണേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഓരോ മാസം പിന്നിടുമ്പോഴും കോണ്‍ഗ്രസ് കര്‍ണാടകയില്‍ പിന്നാക്കം പോകുകയായിരുന്നു. മാര്‍ച്ച് ആദ്യവാരം വരെ നടന്ന സര്‍വേകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിച്ചിരുന്നു. ലിംഗായത് മതം സൃഷ്ടിച്ചതും അതിന് ന്യൂനപക്ഷ പദവി നല്കിയതുമൊക്കെ സിദ്ധരാമയ്യക്ക് എല്ലാം അനുകൂലമാക്കി എന്നൊരുതോന്നലുണ്ടാക്കി. പക്ഷെ അതൊക്കെ തിരിച്ചടിക്കുകയായിരുന്നു എന്നു തിരിച്ചറിയാന്‍ ഏറെസമയം വേണ്ടിവന്നില്ല. ഏറ്റവുമൊടുവില്‍ നടന്ന ‘ടൈംസ് നൗ’ സര്‍വേ നോക്കൂ; അതില്‍ ലിംഗായത് പ്രശ്നം ഉന്നയിച്ചിരുന്നു. വെറും 39 ശതമാനം പേരാണ് അതൊരു തെരഞ്ഞെടുപ്പ് വിഷയമാണ് എന്ന് പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ലിംഗായത് വിഭാഗക്കാരുടെ ഏതാണ്ട് 35 – 37 ശതമാനം വോട്ട് കിട്ടിയിരുന്നു എന്നതോര്‍ക്കുമ്പോഴാണ് ഈ നീക്കത്തിന്റെ പാളിച്ച വ്യക്തമാവുക. മാത്രമല്ല ഇക്കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാനവ്യാപകമായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ‘എല്ലാ ബിജെപി പ്രവര്‍ത്തകരും അനുഭാവികളും അവരുടെ വസതിക്ക് മുകളില്‍ ബിജെപി പതാക ഉയര്‍ത്തണം’ എന്നതായിരുന്നു അത്. ഒരു പുതിയ പരീക്ഷണമായിരുന്നു. നിഷ്പക്ഷമതികള്‍ എന്ന് കരുതിയിരുന്നവര്‍ പോലും ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് പതാക വാങ്ങി വീട്ടില്‍ കെട്ടിയുയര്‍ത്തി. ലക്ഷക്കണക്കിന് വീടുകള്‍ക്ക് മുകളില്‍ ഇപ്പോള്‍ ബിജെപി പതാക പാറിക്കളിക്കുന്നു. ലിംഗായത് വിഭാഗക്കാര്‍ക്ക് ആധിപത്യമുണ്ടെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ ഏറെ ശ്രദ്ധവെക്കാനും ബിജെപി ശ്രമിച്ചു. ബിജെപി എത്രമാത്രം സാധാരണക്കാരുടെ മനസ്സില്കയറിപ്പറ്റിയിരിക്കുന്നു എന്നാണ് അത് കാണിച്ചുതന്നത്.
ഒരു മാസത്തിലേറെയായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍ തന്നെയുണ്ട്. അദ്ദേഹത്തിന് ഇനി കൂടുതല്‍ എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് തോന്നുന്നില്ല. സിദ്ധരാമയ്യ ആവട്ടെ സ്വന്തം മണ്ഡലം നിലനിര്‍ത്താന്‍ അത്യധ്വാനം ചെയ്യേണ്ടുന്ന അവസ്ഥയില്‍. അവിടേക്കാണ് നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തുന്നത്; ഒപ്പം അമിത്ഷായും യെദിയൂരപ്പയും മറ്റ് നേതാക്കളും. കര്‍ണാടകത്തെ ഇളക്കിമറിക്കുന്ന പ്രചണ്ഡമായ പ്രചാരണപദ്ധതിയാണ് തയ്യാറായിരിക്കുന്നത്.
ഇവിടെ ഓര്‍ക്കേണ്ട പ്രധാനകാര്യം, വെറും അഞ്ച് ശതമാനം വോട്ട് കൂടി ബിജെപി പക്ഷത്തേക്ക് തിരിഞ്ഞാല്‍ സീറ്റുകളുടെ എണ്ണത്തില്‍ വലിയ മാറ്റമാണുണ്ടാവുമെന്നതാണ്. അവര്‍ക്ക് വ്യക്തമായ ഭൂരിപക്ഷമാവും. ഇന്നത്തെ നിലക്ക്, വോട്ടില്‍ അതിനേക്കാള്‍ വലിയ മാറ്റം ഉണ്ടായാല്‍ അതിശയിക്കാനില്ല. കോണ്‍ഗ്രസ്സിന് വീണ്ടും അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതു പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇനി ബിജെപി സര്‍ക്കാരാണ് നല്ലതെന്ന് ജനങ്ങള്‍ തീരുമാനിക്കും… അതാണ് ലക്ഷക്കണക്കിന് പതാകകള്‍ ഉയര്‍ന്നതിലൂടെ ദൃശ്യമായത്. കര്‍ണാടകത്തിന്റെ രാഷ്ട്രീയ ഭാവി ദേശീയ രാഷ്ട്രീയത്തില്‍ സുപ്രധാനമാവുന്നതും അതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: