ഏഷ്യയിലെ രണ്ട് വന്‍ശക്തികള്‍, ലോകത്തിലെ സൈനികശക്തികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും നില്ക്കുന്ന രാഷ്ട്രങ്ങളുടെ തലവന്മാര് ചൈനയിലെ വുഹാനില്‍ നടത്തിയ ചര്‍ച്ച ആഗോള സമാധാനത്തിന് കനത്ത സംഭാവനകള്‍ നല്കാന് പര്യാപ്തമായി. രാഷ്ട്രീയനേതാക്കള്‍ അവരുടെ രാഷ്ട്രീയവൈരാഗ്യം മറന്ന് നരേന്ദ്രമോദിയെ അഭിനന്ദിക്കേണ്ട ഒരു നേട്ടമാണ് ഇതെന്നതില്‍ സംശയമില്ല.
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന രണ്ട് തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ മോദിജിയുടെ നേട്ടത്തിന്റെ ആഴം മനസ്സിലാകും. അതിര്‍ത്തിയിലെ സമാധാനമാണ് ഇതില്‍ ഒന്നാമത്തേത്. 1907ല്‍ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായ ക്യാപ്ടന് മാക്മോഹന് സിംലാ വരച്ച സാങ്കല്പിക രേഖയാണ് മക്മോഹന്‍ നിയന്ത്രണ രേഖ. ജലപ്രവാഹങ്ങളെ ആശ്രയിച്ചുള്ളതും അതിശൈത്യ മേഖലയില്‍ പെട്ടതുമായതിനാല്‍ ഇതിന്റെ അനിശ്ചിതത്വമാണ് ഇന്ത്യാ ചൈനാബന്ധത്തിന്റെ അടിസ്ഥാനപ്രശ്നം. ചര്‍ച്ച വിജയിച്ചാല്‍ ഇരു രാഷ്ട്രങ്ങളുടേയും സമഗ്ര പുരോഗതിക്ക് കനത്ത സംഭാവനകള്‍ നല്കാന് കഴിയുന്ന വമ്പിച്ച നേട്ടമായിരിക്കും ഇതെന്നതില്‍ സംശയമില്ല.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കൈകോര്‍ക്കലാണ് രണ്ടാമത്തെ പ്രധാന നേട്ടം. ഇതുകൊണ്ട് ഏകദേശം പാക്കിസ്ഥാനെ അന്താരാഷ്ട്രരംഗത്ത് ഒറ്റപ്പെടുത്തുവാന്‍ സാധിക്കും. ആഗോള ഭീകരതയ്ക്ക് അത്യാവശ്യമായ ആളും ആയുധങ്ങളും വിതരണം ചെയ്തുകൊണ്ട് വിലസുന്നൊരു രാഷ്ട്രമാണ് പാക്കിസ്ഥാന്. ചൈനയുടെ നിര്‍ലോഭമായ സഹകരണം പാക്കിസ്ഥാന് എല്ലാക്കാലത്തും ലഭിച്ചിരുന്നതായി നമുക്കറിയാം. വടക്കു കിഴക്കന്‍ മേഖലകളില്‍ ചൈന നേരിട്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ രംഗത്ത് ചൈനയെ കൈയിലെടുക്കാനായാല്‍ നമ്മുടെ വിഭവശേഷി മറ്റു രംഗങ്ങളിലേക്ക് തിരിച്ചു വിടാനാകുമെന്ന കണക്ക് കൂട്ടല്‍ തെറ്റാകാനിടയില്ല.
മോദിജിയുടെ ഈ ദീര്‍ഘദൃഷ്ടി മാധ്യമങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു.
ക്യാപ്ടന് കെ. വേലായുധന്, കണ്ണഞ്ചേരി കോഴിക്കോട്
ഉത്തരവാദികള്‍ തന്നെ കേസന്വേഷിക്കണോ?
വരാപ്പുഴ കസ്റ്റഡിമരണത്തിനുത്തരവാദികളായ കേരളാ പോലീസ് തന്നെ ആ കേസ് അന്വേഷിക്കുന്നത് ശരിയോ എന്ന ഹൈക്കോടതിയുടെ ചോദ്യമാണ് ശ്രീജിത്തിന് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരോരുത്തരും ഉന്നയിക്കുന്നത്. അന്വേഷണം നടത്തുന്നവരുടെ സഹപ്രവര്‍ത്തകര്‍ തന്നെയാണ് കുറ്റവാളികളെന്നുള്ളത് കൊണ്ട് കേസ് സിബിഐയ്ക്ക് വിടണമെന്നത് ഏറ്റവും ന്യായമായ ആവശ്യമാണ്. പോലീസ് സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സംശയിക്കപ്പെടുന്ന കേസില്‍ പോലീസിന്റെ അന്വേഷണം എങ്ങനെ ഫലപ്രദമാകും?. പ്രതികളാക്കേണ്ട എസ്പിയെയും മറ്റു ചില ഉദ്യോഗസ്ഥരെയും കണ്ണും പൂട്ടി ഒഴിവാക്കാന്‍ പോലീസിന് സാധിച്ചെങ്കില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ഇനിയും അവര്‍ക്ക് കഴിയും.
-ഹരിദാസ്, മുളന്തുരുത്തി
നിയമം കൈയ്യിലെടുത്ത് പോലീസ്
ആളുകളെ ലോക്കപ്പില്‍ തല്ലിക്കൊല്ലുന്ന പോലീസില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതെന്ത് എന്നതാണ് പാലക്കാട് നെന്മാറയില് നാം കണ്ടത്. നെന്മാറ സിഐയുടെ നേതൃത്വത്തില്‍ പാലക്കാട് പോലീസുകാര്‍ മൃഗബലി നടത്തി. ഒരു ആടിനെ കൊന്നു പാകം ചെയ്തു ശാപ്പിട്ടു. പ്രശ്നങ്ങള്‍ ഇല്ലാതെ നെന്മാറ വേല നടന്നതിനുള്ള വഴിപാടായാണ് രാജ്യത്ത് നിരോധിച്ച മൃഗബലി പോലീസുകാര്‍ തന്നെ നടത്തിയത്. നിരോധിക്കപ്പെട്ടതും നിയമ വിരുദ്ധവുമായ കാര്യങ്ങള്‍ ചെയ്യുന്നവരായി മാറിയിരിക്കുന്നു ഇവിടത്തെ പോലിസ്. പോലീസ് അസോസിയേഷന് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഒട്ടു മിക്ക പോലിസ് സ്റ്റേഷന് പരിസരത്തും ഫ്ളക്സ് ബോര്‍ഡുകള്‍ പൊങ്ങിയിട്ടുണ്ട്. തൊപ്പി തെറിച്ചു പോയ പോലീസ്, വിദ്യാര്‍ത്ഥി സമരക്കാരില്‍ നിന്ന് ലാത്തിയടി ഏറ്റുവാങ്ങുന്ന പോലീസ്, കാല്‍മുട്ടില്‍ ചോര ഒലിപ്പിച്ച പോലീസ്, വൃദ്ധയെ റോഡുകടക്കാന്‍ സഹായിക്കുന്ന പോലീസ് ഇങ്ങനെ പോകുന്നു ഫ്ളക്സുകള്‍. ലോക്കപ്പ് കൊലയില്‍ വിറങ്ങലിച്ച് നില്ക്കുന്ന ജനത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ വേണ്ടിയാണ് മുന്‍പെങ്ങും കാണാത്ത രീതിയിലുള്ള പിആര്‍ പണിയുമായി ഇക്കൂട്ടര്‍ ഇറങ്ങിയിരിക്കുന്നത്. ഇതില്‍ പോലിസിന്റെ പുതിയ സംരഭമായ മൃഗബലി പോസ്റ്റര്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കുറെ വിശ്വാസികളെ കൂടി ഒപ്പം നിര്‍ത്താമായിരുന്നു.
കെ.എ. സോളമന്
കണ്ടുപഠിക്കാം അയല്‍ക്കാരനെ
എന്നും നഷ്ടത്തിലാണ് നമ്മുടെ ആനവണ്ടി അഥവാ കെഎസ്ആര്‍ടിസി. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുള്ള 26 സംസ്ഥാനങ്ങളുടെ പട്ടികയില്‍ വരുമാനത്തിലും ലാഭത്തിലും 26ാമതാണ് നമ്മുടെ കെഎസ്ആര്‍ടിസി. എന്നാല്‍ കര്‍ണാടകക്കാരന്റെ കെഎസ്ആര്‍ടിസിയാകട്ടെ ഒന്നാമതും. അവര്‍ സ്വീകരിച്ചുപോന്ന പല നടപടികളും നമുക്കും കടമെടുക്കാവുന്നതാണ്. നഗരങ്ങളില്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന മിനിമം നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പകരം അവര്‍ യാത്രാദൂരം കുറച്ചു. ഇത് നമുക്കും പരീക്ഷിച്ചുകൂടെ? പതിനാറായിരത്തോളം ഡ്രൈവര്‍മാരും അത്രതന്നെ കണ്ടക്ടര്‍മാരും ഉണ്ടായിട്ടും നമ്മുടെ കെഎസ്ആര്‍ടിസിയുടെ 125 പുതിയ വാഹനങ്ങളാണ് നിരത്തിലിറക്കാനാകാതെ കിടക്കുന്നത്. ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന കര്‍ണാടകയുടെ പദ്ധതിയെ മാതൃകയാക്കിയാല്‍ ആ പ്രശ്നവും ഏറ്റവും എളുപ്പത്തില്‍ നമുക്ക് പരിഹരിക്കാം. അവരെപ്പോലെ അനാവശ്യ പാസ്സുകള്‍ ഒഴിവാക്കി നമുക്കും കൂടുതല്‍ വരുമാനം നേടാം. ഇനിയും പ്രാവര്‍ത്തികമായി ചിന്തിക്കാതെ തുടര്‍ന്നാല്‍ നമ്മുടെ പൊതുഗതാഗത സംവിധാനം കൂടുതല്‍ നാശത്തിലേക്ക് കൂപ്പുകുത്തുകയേ ഉള്ളു.
ശാരദ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: