തിരുവനന്തപുരം: പണയംവച്ച് പണിത ഷോപ്പിങ് മാളുകള്‍ കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ സഹകരണബാങ്കുകളില്‍ പണയമാക്കി പണിത ഷോപ്പിങ് മാളുകളില്‍ നിന്ന് ഒരു ശതമാനം വരുമാനം പോലും വകുപ്പിനില്ല.
തമ്പാനൂര്‍ ഡിപ്പോ ഭൂമിയിലെ ചെറുകടകളില്‍ നിന്ന് മാത്രം പ്രതിമാസം മുമ്പ് കിട്ടിയിരുന്നത് 13-14 ലക്ഷം രൂപയായിരുന്നു. ആ സ്ഥാനത്ത് ഇപ്പോള്‍ കെട്ടി ഉയര്‍ത്തിയ കൂറ്റന്‍ കോംപ്ലക്സ് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമായിട്ടില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കടക്കം ഇതിനുള്ളില്‍ ഓഫീസ് സംവിധാനം ഒരുക്കാനാണ് ഇപ്പോള്‍ തീരുമാനം. കെഎസ്ആര്‍ടിസിക്ക് അതില്‍ നിന്ന് എന്ത് വരുമാനം ലഭിക്കുമെന്ന് പറയാന്‍ അധികൃതര്ക്കുമാകുന്നില്ല.
തിരുവനന്തപുരം, അങ്കമാലി, തിരുവല്ല, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ഷോപ്പിങ് കോംപ്ലക്സുകളാക്കി മാറ്റിയത്.
ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്നാണ് മാറിമാറി വന്ന സര്‍ക്കാരുകള്‍ ജനങ്ങളോട് പറഞ്ഞത്. ഇതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണെന്ന പേരിലാണ് ഡിപ്പോകള്‍ പണയത്തിലാക്കിയത്.
1996ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈരാറ്റുപേട്ട ഡിപ്പോ മീനച്ചില്‍ സഹകരണബാങ്കില്‍ പണയപ്പെടുത്തി 17 ലക്ഷം രൂപ വകുപ്പ് കടമെടുത്തത്. അതിന് ശേഷം പല തവണയായി സംസ്ഥാനത്തെ 69 ഡിപ്പോകളും പണയത്തിലാക്കി.
നാല് നഗരങ്ങളിലായി പണിത ഷോപ്പിങ് കോംപ്ലക്സുകളുടെനടത്തിപ്പ് ചുമതല നല്‍കിയത് കെടിഡിഎഫ്സിക്കാണ്. നാളിതുവരെ ഈ ഷോപ്പിങ് കോംപ്ലക്സുകളില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിച്ച വരുമാനം സംബന്ധിച്ച് ഒരു വ്യക്തതയുമില്ല.
രാഷ്ട്രീയ അതിപ്രസരവും ട്രേഡ് യൂണിയന് വാഴ്ചയും കൊണ്ട് കുത്തഴിഞ്ഞ സ്ഥാപനമാക്കി കെഎസ്ആര്‍ടിസിയെ മാറ്റുന്നതില്‍ ഇടത്, വലത് മുന്നണി സര്‍ക്കാരുകള്‍ നടത്തിയ മത്സരത്തിന്റെ ഫലമാണ് ഈ കൂറ്റന്‍ കോംപ്ലക്സുകളെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇമ്പിച്ചിബാവ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരിക്കെ നടത്തിയ ‘സിഗരറ്റ് കവര്‍ നിയമന’ങ്ങളില്‍ തുടങ്ങി മുതല്‍മുടക്ക് വിഹിതത്തിലെ കേന്ദ്ര സംസ്ഥാന സഹായം പൂര്‍ണമായി നിര്‍ത്തി ആരംഭിച്ച കെടിഡിഎഫ്സി വരെയുള്ള നടപടികള്‍ ആശ്രിത നിയമനത്തിനും പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതിനും വേണ്ടിയുള്ളതായിരുന്നുവെന്നാണ് ആരോപണം.
കെഎസ്ആര്‍ടിസിയോടും പ്രതിബദ്ധതയുള്ള ജീവനക്കാരോടും സര്‍ക്കാരും അധികൃതരും കാട്ടുന്ന വഞ്ചനയ്ക്കെതിരെ മെയ് 1ന് സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും പന്ത്രണ്ട് മണിക്കൂര്‍ പ്രതിഷേധ ഉപവാസത്തിന് തയ്യാറെടുക്കുകയാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: