ജയ്പ്പൂര്‍: മുന്നില്‍ നിന്ന് നയിച്ച നായകന് കെയ്ന്‍ വില്ല്യംസണിന്റെ അര്‍ധ സെഞ്ചുറിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വിജയം. ഐപിഎല്ലില്‍ അവര്‍ പതിനൊന്ന് റണ്‍സിന് രാജസ്ഥാന് റോയല്‍സിനെ തോല്‍പ്പിച്ചു. സണ്‍റൈസേഴ്സിന്റെ ആറാം വിജയമാണിത്. ഇതോടെ അവര്‍ എട്ട് മത്സരങ്ങളില്‍ 12 പോയിന്റുമായി മുന്നിലെത്തി.
വില്ല്യംസണ് അടിച്ചെടുത്ത 63 റണ്‍സിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ ഏഴുവിക്കറ്റിന് 151 റണ്‍സ് നേടിയ സണ്‍റൈസേഴ്സ് , വിജയം ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് റോയല്‍സിനെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 140 റണ്‍സില്‍ ഒതുക്കി നിര്‍ത്തി. റോയല്‍സ് ക്യാപറ്റന് രഹാനെ 53 പന്തില്‍ അഞ്ചുഫോറും ഒരു സിക്സറും അടിച്ച് 65 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
മലയാളിയായ സഞ്ജു സാംസണും റോയല്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. മുപ്പത് പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും അടിച്ച് സാംസണ് 40 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. സിദ്ധാര്‍ഥ്് കൗളിന്റെ പന്തില്‍ ഹെയ്ല്സിന് പിടികൊടുത്താണ് സാംസണ് മടങ്ങിയത്. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചു നില്ക്കാനായില്ല .
നായകന് കെയ്ന്‍ വില്ല്യംസണിന്റെ അര്‍ധ സെഞ്ചുറിയിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് 151 റണ്‍സ് നേടിയത്.
വില്ല്യംസണ് 43 പന്തിലാണ് 63 റണ്‍സ് നേടിയത്്. ഏഴ് ഫോറും രണ്ട് സിക്സറും വില്ല്യംസണിന്റെ ബാറ്റില്‍ നിന്ന് പിറന്നു. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ ഹെയ്ല്സുമൊത്ത് വില്ല്യംസണ് 92 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്കിയ ഹെയ്ല്‍സ് 39 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടെ 45 റണ്‍സ് നേടി.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്സിന്റെ തുടക്കം മോശമായി. പതിനേഴ്സ് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. നാല് പന്തില്‍ ആറു റണ്‍സ് നേടിയ ധവാനെ ഗൗതം ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ വില്ല്യംസണ് ഓപ്പണര്‍ ഹെയ്ല്‍സിനൊപ്പം സ്കോര്‍ ഉയര്‍ത്തി. ഹെയ്ല്‍സിനെ ഗൗതം വീഴ്ത്തിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. വില്ല്യംസണ് സോധിയുടെ പന്തില്‍ ബട്ട്ലര്‍ക്ക് പിടികൊടുത്തു.
മനീഷ് പാണ്ഡ്യ 15 പന്തില്‍ 16 റണ്‍സ് നേടി. ഉനദ്ഘട്ടാണ് മനീഷിനെ വീഴ്ത്തിയത്. തുടര്‍ന്നെത്തിയ ഷാക്കിബ് അല്‍ ഹസന് (6), പഠാന് (2), റാഷീദ് ഖാന് (1) എന്നിവരെ ആര്‍ച്ചര്‍ മടക്കിയതോടെ വമ്പര്‍ സ്കോറെന്ന സണ്‍റൈസേഴ്സിന്റെ സ്വപ്നം തകര്‍ന്നു.ആര്‍ച്ചര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയാണ് മൂന്ന് പേരെ പുറത്താക്കിയത്. ഗൗതം നാല് ഓവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഉനദ്ഘട് മൂന്ന് ഓവറില്‍ 33 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: